ഉണ്ണി മുകുന്ദന്‍ നായകനായ മലയാള ചിത്രം മാളികപ്പുറം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടി വാരിയ സിനിമ കഴിഞ്ഞ ദിവസം അന്യഭാഷകളിലേക്കും എത്തിയിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയിലും ‘മാളികപ്പുറം’ ചര്‍ച്ചയായിരിക്കുകയാണ്. പക്ഷേ, സിനിമയെക്കുറിച്ചല്ല ചര്‍ച്ചകള്‍ നടക്കുന്നത്. സിനിമയില്‍ നായകനായ ഉണ്ണിയുടെ പച്ചത്തെറിവിളിക്കലാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. വിഷയം കാത്തിരുന്ന ട്രോളന്‍മാര്‍ രണ്ടു ദിവസമായി ഉണ്ണിയെ എയറില്‍ കയറ്റിയിരിക്കുകയാണ്. ഉണ്ണിക്ക് പുതിയ വിശേഷണവും സോഷ്യല്‍ മീഡിയ പതിച്ച് നല്‍കിയിട്ടുണ്ട്. മകര സംക്രാന്തി സൂപ്പര്‍ സ്റ്റാര്‍. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പിറന്നിരിക്കുന്നത്.

മാളികപ്പുറം സിനിമയെ യുട്യൂബിലൂടെ വിമര്‍ശിച്ച വ്ളോഗറെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ ട്രോളന്‍മാരുടെ ഇരയായിരിക്കുന്നത്. സിനിമയില്‍ ഭക്തി വിറ്റാണ് ഹിറ്റടിച്ചതെന്നും ഉണ്ണി മുകുന്ദന്‍ ‘സമാജം സ്റ്റാര്‍ ആണെന്നും വ്ളോഗറായ സായി കൃഷ്ണ വിമര്‍ശിച്ചിരുന്നു. ഇതു സംബന്ധിച്ച് മൂന്നു വീഡിയോകള്‍ അദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മാളികപ്പുറം സിനിമയില്‍ അഭിനയിച്ച കൊച്ചുകുട്ടിയെയും സായി വിമര്‍ശിച്ചു.

ഇതോടെ ഉണ്ണി മുകുന്ദന്‍ മലപ്പുറം സ്വദേശിയായ ഇയാളെ നേരിട്ട് വിളിക്കുകയായിരുന്നു. സൗഹൃദത്തില്‍ തുടങ്ങിയ സംഭാഷണത്തിനെടുവില്‍ ഉണ്ണി മുകുന്ദന്‍ പെട്ടന്ന് പ്രകോപിതനാകുകയായിരുന്നു. താന്‍ ഒരു അയ്യപ്പ വിശ്വാസിയാണെന്ന് ഉണ്ണി സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ ഭക്തിവിറ്റിട്ട് പൈസ ഉണ്ടാക്കിയെന്ന് തനിക്ക് തോന്നുന്നുണ്ടോയെന്ന് ഉണ്ണി വ്ളോഗറോട് ചോദിക്കുന്നുണ്ട്. ഇതിനു മറുപടിയായി ഉണ്ണി മുകുന്ദന്‍ ഭക്തിവിറ്റിട്ട് തന്നെയാണ് മാളികപ്പുറം ഹിറ്റാക്കിയതെന്ന് സായി മറുപടി നല്‍കി. ഇതോടെ പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. താന്‍ മകരസംക്രാന്തി സ്റ്റാര്‍ ആണെന്ന് പറയാന്‍ താന്‍ ആരാണെന്ന് ഉണ്ണി സംഭാഷണത്തില്‍ വെല്ലുവിളിക്കുകയും ചെയ്തു.

എന്റെ ഇഷ്ടം, എന്റെ ചാനല്‍ എനിക്ക് ഇഷ്ടമുള്ളത് പറയുമെന്ന് സായി മറുപടി നല്‍കുന്നുണ്ട്. എന്റെ വീട് മലപ്പുറം കോള്‍മണ്ണയാണ് നേരിട്ട് വരാന്‍ ഉണ്ണിമുകുന്ദനെ വ്ളോഗര്‍ വെല്ലുവിളിക്കുന്നുണ്ട്. എന്നാല്‍ എറണാകുളത്തേക്ക് വരാനാണ് ഉണ്ണിമുകുന്ദന്‍ തിരിച്ച് പറയുന്നത്. തന്റെ അച്ഛനെയും അമ്മയെയും കുടുംബത്തെയും വരെ വീഡിയോയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍ കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകളാണ് പറയുന്നത്. ഈ തെറി മൊത്തവും നിനക്കാണെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടന്‍ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല, പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. നീ ഭക്തി വിറ്റ് ജീവിച്ചാല്‍ ഞാന്‍ വീഡിയോ ഇട്ട് ജീവിക്കുമെന്നും അദേഹം പറഞ്ഞു. തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് തെറി പറയാന്‍ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തില്‍ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള വിവാദങ്ങളാണ് ട്രോളുകളില്‍ നിറഞ്ഞിരിക്കുന്നത്.

സിനിമക്കെതിരെ നിരവധി ട്രോളുകള്‍ പിറന്നെങ്കിലും മാളികപ്പുറം ബോക്‌സ് ഓഫീസില്‍ വിജയം നേടിയിട്ടുണ്ട്.മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്.

കേരളത്തിലേക്ക് വന്നാല്‍, സിനിമ റിലീസ് ചെയ്ത് ഒരു മാസത്തോളം അടുക്കുമ്പോഴും ഹൗസ് ഫുള്‍ ഷോകള്‍ ഒഴിയുന്നില്ല. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ചിത്രം അധികം വൈകാതെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. മിനിമം ബഡ്ജറ്റില്‍ നിര്‍മ്മിച്ച സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.