എം. ജി.ബിജുകുമാർ

ശനിയാഴ്ച വൈകിട്ട് ജോലികഴിഞ്ഞെത്തി കുളി കഴിഞ്ഞ് ഒരു സിനിമയ്ക്ക് പോകാൻ ഇറങ്ങുമ്പോഴാണ് കിരണിന് കൃഷ്ണൻനായർ സാറിന്റെ ഫോൺ കോൾ എത്തിയത്.
“കിരൺ നീ അത്യാവശ്യമായി നാളെ ഉമാപതിയുടെ വീട് വരെ പോകണം, അയാൾ ഏതോ കേസിൽ അറസ്റ്റിലായി എന്നു പറയുന്നത് കേട്ടു. ഒന്നന്വേഷിച്ചറിയണം കേട്ടോ!”
സാറിൻ്റെ പതിഞ്ഞ ശബ്ദത്തിന്
” ശരി സാർ, ” എന്ന് കിരൺ മറുപടി കൊടുത്തപ്പോഴേക്കും നായർ സാർ ഫോൺ കട്ട് ചെയ്തു.
അല്ലെങ്കിലും നായർ സാർ അങ്ങനെയാണ്, അത്യാവശ്യത്തിന് മാത്രമേ സംസാരിക്കുകയുള്ളൂ. എഞ്ചിനീയറിങ് കഴിഞ്ഞപ്പോൾ സോമേട്ടൻ ആണ് കിരണിനെ ബാംഗ്ളൂരിലേക്ക് ജോലിക്കായി സുഹൃത്തായ നായർ സാറിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടത്. ഇവിടെ വന്നിട്ട് രണ്ടു വർഷമാവുന്നു. ബാംഗ്ലൂരിലെ ടോപ്പ് ആർക്കിടെക്റ്റ് ആണ് നായർ സാർ.

എന്തായാലും നാളെ ഉമാപതിയുടെ വീട് സന്ദർശിക്കണമെന്ന് അവൻ തീരുമാനിച്ചു. നായർ സാർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രോജക്ടിൻ്റെ ഹെഡ് മേസ്തിരിയും സാറിൻ്റെ വിശ്വസ്തനുമാണ് ഉമാപതി. ഒരാഴ്ചയായി അയാൾ വിവാഹ ആവശ്യത്തിനായി ലീവിൽ ആയിരുന്നു. ലളിതമായ ചടങ്ങുകൾ മാത്രമേയുള്ളൂവെന്നും ബന്ധുക്കൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നും അയാൾ പറഞ്ഞിരുന്നു. കമ്പനിയിൽ എല്ലാവർക്കുമായി വരുന്ന വെള്ളിയാഴ്ച വിരുന്നും ഏർപ്പാട് ചെയ്തിരുന്നു. പ്രശ്നക്കാരനൊന്നുമല്ലാത്ത ശുദ്ധനായ അയാളെങ്ങനെ അറസ്റ്റിലായി എന്നാലോചിച്ച് നടന്ന കിരൺ അടുത്തുള്ള തിയേറ്ററിലെത്തി ടിക്കറ്റെടുത്ത് ഒരു മിനറൽ വാട്ടറും വാങ്ങി ഉള്ളിലേക്ക് കയറുമ്പോൾ തിരശ്ശീലയിൽ പരസ്യം തുടങ്ങിയിരുന്നു.

മൈതാനത്തിനടുത്തുള്ള വാട്ടർ ടാങ്കിനു മുകളിൽ ഇരുന്ന് ഇരുട്ടിൽ തെളിയുന്ന മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ പാർത്ഥിപൻ ഗ്‌ളാസ്സിൽ ഒഴിച്ചു വെച്ചിരുന്ന മദ്യത്തിലേക്ക് മിനറൽ വാട്ടർ ഒഴിക്കുകയായിരുന്നു.
അവന്റെ ഉള്ളിൽ ഒരു വിജയഭാവം പ്രതിഫലിക്കുന്നുണ്ടായിരുന്നു. മുഖത്ത് ക്രൂരമായ ഒരു ചിരി വിടർന്നു. എവിടെയോ നായ ഓരിയിടുന്ന ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
“പ്ഫാ നായെ… നിന്റെ മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി, എന്റെയടുത്ത് ഇറക്കണ്ട, അനവധി പെണ്ണുങ്ങൾ നിനക്ക് വശംവദരാവാൻ ഉണ്ടാകും. എന്നെ ആ ഗണത്തിൽ കൂട്ടണ്ട.”
ഹൈമ പൊട്ടിത്തെറിച്ചത് അവൻ്റെയുള്ളിൽ തികട്ടി വരുന്നുണ്ടായിരുന്നു. അതിൻ്റെ പ്രതിധ്വനി അവനിൽ നിന്ന് വിട്ടു പോയിരുന്നില്ല. അവളുടെ അഹങ്കാരത്തിന് താൻ നൽകിയ മറുപടിയാണ് ഇപ്പോൾ അവളുടെ ഭർത്താവ് ജയിലിൽ റിമാൻഡിൽ കഴിയുന്നതെന്നോർത്ത് അയാൾ അട്ടഹസിച്ചുകൊണ്ട് ഒഴിഞ്ഞ മദ്യക്കുപ്പി ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. അതു താഴെവീണു പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് ഒരു നായ കരഞ്ഞുകൊണ്ട് ഓടുകയും അപ്പോൾ അയാൾ വീണ്ടും ഉറക്കെ ചിരിക്കുകയും ചെയ്തു.

നിലാവില്ലാത്ത രാത്രിയിൽ ഇരുട്ട് കനത്തു കൊണ്ടിരുന്നു. കറണ്ട് പോയതിനാൽ ഇരുട്ടിൽ കിടക്കയിൽ ചരിഞ്ഞു കിടക്കുമ്പോഴും അടുത്ത ദിവസം ഉമാപതി യുടെ വീട്ടിൽ പോകുന്നതിനെപ്പറ്റി ആയിരുന്നു കിരണിൻ്റെ ചിന്ത. ഞായറാഴ്ച പകൽ നന്നായി ഉറങ്ങാൻ കിട്ടുന്ന ദിവസം പകുതി നഷ്ടമാകും എന്നോർത്തപ്പോൾ അവനു പരിഭവം തോന്നി. തനിക്ക് കന്നഡ നന്നായി അറിയാത്തതിനാൽ കമ്പനിയിലെ സെക്യൂരിറ്റിയായ രമണയെക്കൂടി വിളിച്ചു കൊണ്ടു പോകാം എന്ന് അവൻ മനസ്സിൽ കുറിച്ചു. എട്ടുവർഷത്തോളം കേരളത്തിൽ ജോലി ചെയ്തിരുന്ന രമണയ്ക്ക് മലയാളം നന്നായി അറിയാം. കാര്യങ്ങൾ ചോദിച്ചറിയാൻ രമണ സഹായകമാകുമെന്നോർത്ത് അപ്പോൾത്തന്നെ രമണയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് ഓരോന്നാലോചിച്ച് കിരൺ ഉറക്കവും കാത്തു കിടന്നു.

തകർന്ന ഹൃദയവുമായി ഉറക്കമില്ലാതെ കട്ടിലിൽ കമിഴ്ന്നു കിടന്നിരുന്ന ഹൈമയുടെ ചിന്തകൾ അടുത്ത മുറിയിലുള്ള സഹോദരി മഹേശ്വരിയിലേക്കു നീളുമ്പോൾ അവളിലൊരു ഗദ്ഗദമുയർന്നു.
ജന്മനാ ബധിരയും മൂകയുമായ മഹേശ്വരിക്ക് ചിലപ്പോഴൊക്കെ ബുദ്ധിക്കു അല്പം സ്ഥിരത കുറവുള്ളതുപോലെ പെരുമാറുന്നതിനാൽ അനുജത്തിക്ക് സന്തോഷമുള്ള കാര്യങ്ങൾ മാത്രമേ ഹൈമ അവളോട് പറയുമായിരുന്നുള്ളൂ. മനസ്സിൽ തോന്നുന്നതെല്ലാം നോട്ട് ബുക്കിൽ എഴുതി വയ്ക്കുക എന്നതായിരുന്നു മഹേശ്വരിയുടെ പ്രധാന വിനോദം. പരസ്പരവിരുദ്ധവും യാതൊരു ബന്ധവും ഇല്ലാത്തതുമൊക്കെയാണ് എഴുതുന്നത് എങ്കിലും ഹൈമ അവളെ തടയാറില്ലായിരുന്നു. ബുക്ക് തീരുമ്പോൾ അടുത്തത് വാങ്ങിക്കൊടുക്കാൻ ഹൈമ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

വിവാഹം കഴിഞ്ഞ് വൈകുന്നേരം പോലീസ് വന്നപ്പോൾ അവൾ ഭീതിയോടെ ഹൈമയുടെ പിന്നിലൊളിച്ചു. പിന്നെയുണ്ടായ വാക്കേറ്റവും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തിയും അറസ്റ്റുമൊക്കെ അവളിൽ പരിഭ്രാന്തി പരത്തി.അവൾ മുറിയിലേക്ക് കയറി ഒറ്റയ്ക്കിരിപ്പായി. വാതിൽ അടക്കാത്തതിനാൽ അവളവിടെയിരിക്കട്ടെ എന്നു കരുതി ഹൈമ അവളെ ശല്യപ്പെടുത്താനും പോയില്ല.

ഹൈമ എഴുന്നേറ്റ് മഹേശ്വരിയുടെ അടുത്തേക്ക് നടന്നു. മുറിയിലേക്ക് കയറുമ്പോൾ അവൾ എഴുതിയിരുന്ന ബുക്കിലെ പേപ്പറുകൾ എല്ലാം ഭിത്തിയിൽ ഒട്ടിച്ചുവെച്ച് വസ്ത്രങ്ങൾ പകുതി ഊരി കസേരയിലിരുന്ന് തേങ്ങുന്നതാണ് കണ്ടത്.ഹൈമ അടുത്തു ചെന്ന് അവളെ സമാധാനിപ്പിച്ചു. വസ്ത്രങ്ങൾ നേരെയാക്കി കസേരയിൽ നിന്നും എഴുന്നേൽപ്പിച്ച് കട്ടിലിൽ കൊണ്ടുപോയി കിടത്തി.
പിന്നെ കട്ടിലിൽ നിന്നെഴുന്നേറ്റു അതിനടുത്തുള്ള ജനാല തുറന്ന് അതിൽ ചാരിയിരുന്നു. മുറ്റത്തു നിന്ന ആത്തമരത്തിലിരുന്ന് ഒരു നത്ത് അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ജനലഴികളിൽ പിടിച്ച് മഹേശ്വരിയെ നോക്കിയിക്കുമ്പോൾ മെഴുകു പ്രതിമ പോലെ ആയിത്തീർന്ന ഹൈമയുടെ മിഴികളിൽ നിന്നും കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

ജനലിലൂടെ വിദൂരതയിലേക്ക് നോക്കി ഇരിക്കുമ്പോഴും തന്റെ നിർബന്ധത്തിന് വഴങ്ങിതുകൊണ്ടാണ് ഉമാപതി ജയിലിലായത് എന്ന ചിന്ത അവളിൽ കാർമേഘത്തിൻ്റെ നടുവിൽ ഇടിവെള്ളികൾ തെളിയുമ്പോലെ ദുഃഖം നിറച്ചു കൊണ്ടിരുന്നു.

കെട്ടിട നിർമാണ തൊഴിലാളിയായ ഉമാപതിയുമായി ഹൈമ ആറു വർഷമായി പ്രണയത്തിലായിരുന്നു. അവളുടെ അനുജത്തി മഹേശ്വരി ജന്മനാ ബധിരയും മൂകയും ആയിരുന്നു. ബുദ്ധിക്ക് സ്വല്പം സ്ഥിരതയ്ക്കകുറവുമുള്ള അവളെക്കുറിച്ചുള്ള വേവലാതിയിൽ ഹൈമ മാനസികസംഘർഷവും അനുഭവിച്ചിരുന്നു.
ഒരുമിച്ച് നടക്കുമ്പോൾ ചില കഴുകൻ കണ്ണുകളിലെ നോട്ടങ്ങൾ അവളിലേക്കെത്തുന്നത് കണ്ട് തൻ്റെ അനുജത്തി പ്രായമാകുന്നത് തിരിച്ചറിഞ്ഞപ്പോൾ തൻ്റെ വിവാഹത്തിനു ശേഷം അവളുടെ ജീവിതത്തെക്കുറിച്ചോർത്ത് ഹൈമ വ്യാകുലപ്പെട്ടു.

മഹേശ്വരിയുടെ ദുരവസ്ഥ ഉൾക്കൊണ്ടുകൊണ്ട് ആരും അവളെ വിവാഹം കഴിക്കാൻ വരില്ലെന്ന ആശങ്കയിൽ നിന്നാണ് അവളെ കൂടി വിവാഹം കഴിക്കാൻ ഉമാപതിയോട് ആവശ്യപ്പെടാൻ അവൾ തീരുമാനിച്ചത്. തന്റെ പിതാവും ഇത്തരത്തിലായിരുന്നു അമ്മ സുബ്ബമ്മയെയും സഹോദരി നാഗമ്മയെയും വിവാഹം കഴിച്ചത്. അച്ഛൻ്റെയും അമ്മയുടെയും മരണശേഷം മഹേശ്വരിയുടെയും നാഗമ്മയുടെയും സംരക്ഷണ ചുമതല ഹൈമയിലായി. അങ്ങനെയാണ് മെഡിക്കൽ ഷോപ്പിലുള്ള തൻ്റെ ജോലി ഉപേക്ഷിച്ച് വീട്ടിൽ ഇരുന്നുള്ള തയ്യൽ ജോലിയിലേക്ക് അവൾ ഒതുങ്ങിക്കൂടിയത്.

മെഡിക്കൽ ഷോപ്പിൽ ജോലിക്ക് പോയിരുന്ന കാലത്താണ് അവൾ ഉമാപതിയുമായി പ്രണയത്തിലായത്. അച്ഛൻ്റെ മരണശേഷമാണ് മദ്യപാനിയും അയൽവാസിയുമായ പാർത്ഥിപൻ്റെ ശല്യവും വർദ്ധിച്ചത്. നിരന്തരമായ ശല്യം കൂടിക്കൂടി വന്നപ്പോൾ അത് അയാളുടെ ഭാര്യയെ അറിയിച്ചെങ്കിലും അതിനൊരു മാറ്റവുമുണ്ടായില്ല.

ഒരു ദിവസം സന്ധ്യയ്ക്ക് കടയിൽ നിന്ന് വരുമ്പോൾ ഇരുട്ട് അവളെ പൊതിഞ്ഞു തുടങ്ങിയിരുന്നു. കുറച്ചു ദൂരം നടന്നപ്പോൾ വഴിയിൽവെച്ച് തന്നെ പിൻതുടർന്നെത്തി കയ്യിൽ കടന്നു പിടിച്ച പാർത്ഥിപനെ ഹൈമ ചെരിപ്പൂരി അടിച്ചു. അവളുടെ ആക്രോശത്തിൽ അവൻ പതറി. മനസ്സിന് മുറിവേറ്റ അവൻ അന്നുമുതൽ അതിനു പ്രതികാരം ചെയ്യാനായി തക്കം പാർത്തിരുന്നു.

ഉമാപതിയെ മറ്റൊരു വിവാഹത്തിനായി വീട്ടുകാർ നിർബന്ധിച്ചു കൊണ്ടിരുന്നുവെങ്കിലും പ്രണയിനിയായ ഹൈമയെ ഉപേക്ഷിക്കാൻ അവൻ തയ്യാറായില്ല.
“എങ്കിൽ ഇനി വിവാഹം നീട്ടിവെക്കാൻ പാടില്ല, ഉടൻ നടത്തണം”
എന്ന് വീട്ടുകാർ കട്ടായം പറഞ്ഞതോടെ അവൻ വഴങ്ങി. അപ്പോഴാണ് മഹേശ്വരിയെക്കൂടി വിവാഹം കഴിക്കണമെന്ന് ഹൈമ ഉമപതിയോട് ആവശ്യപ്പെട്ടത്.ആദ്യം ഉമാപതിയ്ക്ക് ഇതു സമ്മതമായില്ല.എന്നാൽ ഹൈമയുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി ഗത്യന്തരമില്ലാതെ അയാൾ സമ്മതിക്കുകയായിരുന്നു. ഉമാപതി വളരെ പാടുപെട്ടാണ് മഹേശ്വരിയെ കൂടി വിവാഹം കഴിക്കണമെന്ന നിർദ്ദേശം മാതാപിതാക്കളെ കൊണ്ട് സമ്മതിപ്പിച്ചത്.

ചേച്ചി പറയുന്നതെന്തും അതേപടി അനുസരിക്കുന്ന മഹേശ്വരിക്ക് വിവാഹത്തിന് എതിർപ്പൊന്നും ഇല്ലായിരുന്നു. തൻ്റെ നന്മയെ കരുതി മാത്രമേ ചേച്ചി എന്തും ചെയ്യുകയുള്ളൂ എന്ന് എന്ന ബോധ്യം മഹേശ്വരിയ്ക്ക് ഉണ്ടാകുമെന്ന് ഹൈമയും കരുതി. വീടുകൾ തമ്മിൽ വലിയ ദൂരം ഇല്ലാത്തതിനാൽ വിവാഹം കഴിഞ്ഞാൽ ഉമാപതി തന്റെ വീട്ടിൽ താമസിക്കണം എന്ന ഹൈമയുടെ നിർദ്ദേശത്തോട് അവന് എതിർപ്പും ഇല്ലായിരുന്നു. ജീവിതത്തിൻ്റെ കുളിർമ്മയെ കനവുകണ്ടിരിക്കുമ്പോൾ വിരഹത്തിൻ്റെ ചൂടാണ് തന്നെ കാത്തിരിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടായിരുന്നില്ല.

അടുത്ത ബന്ധുക്കളും അയൽവാസികളും മാത്രം പങ്കെടുത്ത ഒരു വിവാഹച്ചടങ്ങ് ആയിരുന്നു അവരുടേത്. കണ്ടാൽ ഇരുപതിലേറെ പ്രായം തോന്നുമെങ്കിലും മഹേശ്വരിക്ക് കഷ്ടിച്ച് പതിനേഴ് വയസ്സ് ആകുന്നതേയുള്ളൂ എന്നു മനസ്സിലാക്കിയ പാർത്ഥിപൻ അയൽവാസിയായ ഒരു പയ്യനെ കൊണ്ട് മൊബൈലിൽ അവരുടെ വിവാഹം ഷൂട്ട് ചെയ്യുകയും അത് വാങ്ങി പോലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകുകയും ചെയ്തു. അങ്ങനെയാണ് ഉമാപതിയും മാതാപിതാക്കളും വിവാഹം നടത്തിക്കൊടുത്ത പുരോഹിതനും ശൈശവവിവാഹ നിരോധന നിയമപ്രകാരം അറസ്റ്റിലാകുന്നത്.

ജന്മനാ വൈകല്യമുള്ള സഹോദരിയുടെ സംരക്ഷണാർത്ഥം അവൾ തൻ്റെയൊപ്പം നിൽക്കാൻ ചെയ്ത ഒരു നന്മ നിയമത്തിന്റെ മുന്നിൽ ഇത്ര വലിയ പാതകമായിരുന്നുവെന്നും, പാർത്ഥിപൻ ഇങ്ങനെ പ്രതികാരം ചെയ്യുമെന്നും അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. തൻ്റെ ജീവിതപുസ്തകത്തിൻ്റെ പേജുകൾ ഇളകിപ്പോകുന്നത് തിരിച്ചറിഞ്ഞപ്പോൾ തൻ്റെ സ്വപ്നങ്ങളെല്ലാം വൃഥാവിലാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നോർത്ത് ഹൈമ പൊട്ടിക്കരഞ്ഞു. മണിയറയിലേക്ക് എത്തേണ്ട തൻ്റെ പ്രാണേശ്വരൻ ജയിലറയിൽ കിടക്കുന്നതോർത്ത് അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഓരോന്ന് ചിന്തിച്ചിരുന്നും കരഞ്ഞും ജനലിൽ ചാരിയിരിക്കുകയല്ലാതെ അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെയിരുന്നവൾ നേരം വെളുപ്പിച്ചു.

നായർ സാർ പറഞ്ഞത് കൃത്യമായി ചെയ്തില്ലെങ്കിൽ തന്റെ മേലുള്ള ഇമ്പ്രഷൻ നഷ്ടമാകുമെന്നോർത്ത് കിരൺ രാവിലെ ഒരുങ്ങി ഇറങ്ങുമ്പോഴേക്കും രമണ ബൈക്കുമായി അവൻ്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു. പോകുന്ന വഴിയിൽ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ രമണ കടക്കാരനോട് എന്തൊക്കെയോ ചോദിച്ചറിയുന്നുണ്ടായിരുന്നു. അയാൾ ബൈക്ക് ഹൈമയുടെ വീട്ടിലേക്ക് വിട്ടു.
അവരവിടെയെത്തുമ്പോൾ വൃദ്ധയായ നാഗമ്മ ഒരു ഷാളും പുതച്ച് ഉമ്മറത്തിരുപ്പുണ്ടായിരുന്നു. വണ്ടിയുടെ ശബ്ദം കേട്ട് അടുക്കളയിൽ നിന്നും ഹൈമ പുറത്തേക്കു വന്നു.

രമണയാണ് തങ്ങളെ പരിചയപ്പെടുത്തിയിട്ട് നടന്നകാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് ഹൈമ എല്ലാ കാര്യങ്ങളും രമണയോട് പറഞ്ഞു.
“‘ അടുത്ത മുറിയിലിരിക്കുന്ന ദുഃഖിതയായ തൻ്റെ അനുജത്തിയെക്കുറിച്ചോർത്താണ് എൻ്റെ ഹൃദയവേദന. ഇനി പുറംലോകത്തേക്കിറങ്ങാൻ അവളെ ഭയം അനുവദിക്കുമെന്നു തോന്നുന്നില്ല. അവമതിക്കപ്പെടുന്നവരുടെ ഇടയിലേക്കിറങ്ങാതെ ഈ വീട്ടിലെ ഒരു മുറിയുടെ മൂലയിൽ കരഞ്ഞു തീർക്കാനാവും അവൾക്ക് വിധിച്ചിരിക്കുന്നത് ”
എന്നവൾ വിതുമ്പലോടെ രമണയോട് പറഞ്ഞു. അയാൾ ഹൈമ പറഞ്ഞതൊക്കെ മലയാളത്തിൽ കിരണിനെ പറഞ്ഞ് ബോധ്യപ്പെടുത്തി. എല്ലാം കേട്ടുകഴിഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഭീകരമായ അവസ്ഥ കിരണിന് മനസ്സിലായത്. രമണയോടൊപ്പം തിരിച്ചുവരുമ്പോൾ കിരൺ തൻ്റെ സുഹൃത്തും എസ്.ഐ യും ആയ ജിബുജോണിനെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചപ്പോഴാണ് കേസിൻ്റെ ഗൗരവമൊന്നു കൂടി ബോധ്യപ്പെട്ടത്.

റിമാൻഡ് 14 ദിവസത്തേക്ക് ആണെങ്കിൽപ്പോലും നാൽപ്പത്തിയഞ്ചു മുതൽ തൊണ്ണൂറ് ദിവസം വരെയൊക്കെ നീളാം എന്ന വസ്തുത അപ്പോഴാണ് കിരൺ മനസ്സിലാക്കുന്നത്. ജാമ്യം എടുത്താലും തെളിവ് ശക്തമായതിനാൽ വാദമൊക്കെ കഴിഞ്ഞ് അവസാനം അഞ്ചു വർഷം തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് പറഞ്ഞറിഞ്ഞപ്പോൾ അവനിലൊരു നടുക്കമുണ്ടായി. തന്നെ രക്ഷിക്കാൻ വന്ന കൈകളിൽ വിലങ്ങിട്ടു കാണേണ്ടി വന്നതിലുള്ള ഹൈമയുടെ ഹൃദയവേദന കിരണിൻ്റെ ഉള്ളിലേക്ക് പടരുന്നുണ്ടായിരുന്നു.

ഒരു വൈകല്യമുള്ള പെൺകുട്ടിയുടെ സംരക്ഷണയ്ക്കു വേണ്ടി കണ്ടെത്തിയ ഒരു മാർഗ്ഗം ഒരു കുടുംബത്തെയാകെ വഴിയാധാരമാക്കുന്ന നിയമത്തെക്കുറിച്ചോർത്തപ്പോൾ കിരണിൻ്റെ ഉള്ളിൽൽ രോഷം നിറഞ്ഞു. കാര്യങ്ങൾ വിശദമായി പറയുവാനും തുടർന്നുള്ള നിയമസഹായം ഏർപ്പെടുത്താനും പറയാനായി ബൈക്ക് നായർ സാറിൻ്റെ ഫ്ളാറ്റിലേക്ക് വിടാൻ അവൻ രമണയോട് പറഞ്ഞു.

ആളൊഴിഞ്ഞ വഴിയിലൂടെ ബൈക്ക് പായുമ്പോഴും തെളിനീരോടെ അടിത്തട്ടിനെ പുറത്തു കാണുംവിധം ഒഴുകിയിരുന്ന നദിയിലേക്ക് പെരുമഴയിൽ മാലിന്യങ്ങൾ ഒഴുകി വീഴുമ്പോലെ കിരണിൻ്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു. മനസാക്ഷിക്ക് നിരക്കുന്നതെല്ലാം കോടതിക്കും നിയമത്തിനും മുന്നിൽ അപരാധമാകുന്നതിനെയോർത്ത് നെടുവീർപ്പിട്ട് കിരൺ ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ വാട്ടർ ടാങ്കിനു മുകളിൽനിന്നും മദ്യപിച്ച് ബോധമില്ലാതെ താഴേക്ക് വീണ പാർത്ഥിപൻ ആശുപത്രിയിലെ പച്ചവിരിപ്പുള്ള ബെഡിൽ മരണത്തോട് മല്ലടിച്ച് കിടക്കുകയായിരുന്നു.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.