ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു എസ് :- യു എസിൽ ഇനിമുതൽ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് അബോർഷൻ ചെയ്യാനുള്ള തങ്ങളുടെ അവകാശം നഷ്ടമാകും. അബോർഷൻ ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം നീക്കം ചെയ്തുള്ള വിധിയാണ് ഇപ്പോൾ യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. 50 വർഷം മുൻപ് റോ വി വേഡ് കേസിൽ പുറപ്പെടുവിച്ച വിധിയാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ ഓരോ സംസ്ഥാനങ്ങൾക്കും അബോർഷൻ നിരോധിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. പകുതിയോളം സംസ്ഥാനങ്ങൾ ഇത്തരത്തിൽ അബോർഷൻ നിരോധിക്കാനുള്ള നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പതിമൂന്നോളം സംസ്ഥാനങ്ങൾ അതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ ദുഃഖകരമായ ദിനമാണെന്ന് വിധിയെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. അതോടൊപ്പം തന്നെ അബോർഷൻ അനുവദിക്കാനുള്ള നിയമങ്ങൾ സംസ്ഥാനങ്ങൾ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


പുതിയ വിധി വന്നതോടെ 36 മില്യനോളം സ്ത്രീകൾക്കാണ് അബോർഷൻ ചെയ്യാനുള്ള തങ്ങളുടെ അവകാശം നഷ്ടമാകുന്നതെന്ന് ഹെൽത്ത് കെയർ സംഘടനയായ പ്ലാൻഡ് പേരെന്റ്ഹൂഡ് നടത്തിയ ഗവേഷണത്തിൽ വ്യക്തമാക്കുന്നുണ്ട്. വിധിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രകടനവുമായി കോടതിക്ക് പുറത്ത് എത്തിയിരുന്നു. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് ശാന്തമാക്കിയത്.1973 ലായിരുന്നു പ്രശസ്തമായ റോ വി വേഡ് കേസിൽ കോടതി സ്ത്രീകൾക്ക് അബോർഷൻ ചെയ്യാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാക്കി തീർത്തത്. ഈ വിധിയോടെ ആദ്യത്തെ മൂന്നു മാസങ്ങളിൽ എപ്പോൾ വേണമെങ്കിലും അബോർഷൻ ചെയ്യാനുള്ള അനുമതി സ്ത്രീകൾക്ക് ലഭിച്ചിരുന്നു. എന്നാൽ സെക്കന്റ്‌ ട്രൈമെസ്റ്ററിൽ അബോർഷൻ ചെയ്യുന്നതിന് അപ്പോഴും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.

15 ആഴ്ചകൾക്കു ശേഷമുള്ള എല്ലാ അബോർഷനും നിരോധിക്കാനുള്ള മിസ്സിസ്സിപ്പിയുടെ തീരുമാനത്തിനെതിരെ ഡോബ്ബസ്‌ v/s ജാക്ക്സൺ സ്ത്രീ സംഘടന നൽകിയ കേസിലാണ് ഇപ്പോൾ സുപ്രീം കോടതി വിധി ഉണ്ടായിരിക്കുന്നത്. കോടതിയുടെ വിധിയോട് സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹത്തിൽനിന്നും ഉണ്ടായിരിക്കുന്നത്.