രഹസ്യങ്ങൾ ചോർത്താൻ ഹോം ഓഫീസ് കുട്ടികളെ ഉപയോഗിക്കുന്നത് നിയമപരമെന്ന് ബ്രിട്ടീഷ് ഹൈ കോർട്ടിന്റെ വിധി. ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി പോലീസിന് വിവരങ്ങൾ രഹസ്യമായെത്തിക്കാൻ കുട്ടികളെ കരുവാക്കുന്നതിനെതിരെ ചാരിറ്റി ജസ്റ്റ് ഫോർ കിഡ്സ് നിയമനടപടി സ്വീകരിച്ചിരുന്നു. പോലീസിനു പുറമേ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മറ്റ് പല സ്ഥാപനങ്ങളും ഇതുവഴി കുട്ടികളുടെ സുരക്ഷിതത്വത്തിൻമേൽ കടന്നു കയറ്റം നടത്തുകയാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ചാരിറ്റി പറയുന്നു.

കഴിഞ്ഞ നാലു വർഷത്തിനിടയിൽ 17 കുട്ടികൾ രഹസ്യങ്ങൾ ചോർത്തി നല്കിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയ്ക്ക് 15 വയസും മറ്റുള്ളവർ 16നും 17നും ഇടയ്ക്ക് പ്രായമുള്ളവരാണ്. കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഗാംഗുകളെക്കുറിച്ചും മയക്കുമരുന്ന് വില്പനയെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാനാണ് 18 വയസിനു താഴെ പ്രായമുള്ളവരുടെ സഹായം തേടുന്നതെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുള്ള സാധാരണ ഉപയോഗിക്കുന്ന മാർഗങ്ങൾ നിഷ്ഫലമാകുമ്പോൾ മാത്രമേ കുട്ടികളെ ഈ ദൗത്യത്തിനായി ഉപയോഗിക്കാറുള്ളൂ എന്ന് സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വാലസ് വെളിപ്പെടുത്തി.