മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്.

അതേസമയം, ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎംഎന്‍ആര്‍ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അപകടത്തില്‍ 100- 150 പേര്‍ മരിച്ചതായി സംശയിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. അളകനന്ദയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം നിര്‍മാണ തൊഴിലാളികളെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. നദിയില്‍ നിന്ന് പത്തോളം മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഐടിബിപി ഡിജി എസ്എസ്. ദേശ്വാള്‍ പറഞ്ഞു.

അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ധോളി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങള്‍ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗര്‍ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവര്‍ പ്രോജക്ട് തകര്‍ന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.