ഡോര്‍സെറ്റ്: തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് യുക്മയിലുണ്ടായ പ്രതിസന്ധിക്ക് അവസാനമാകുന്നില്ല. തെരഞ്ഞെടുപ്പില്‍ എതിര്‍പാനലിനെ പിന്തുണച്ച സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്‍റ് ജോമോന്‍ കുന്നേലിനെ പുറത്താക്കി ഇപ്പോഴത്തെ നേതൃത്വത്തെ പിന്തുണച്ച ആന്റണി അബ്രഹാമിനെ പ്രസിഡന്റ് ആയി പ്രഖ്യാപിച്ച് നിലവിലെ യുക്മ ഭാരവാഹികള്‍ തങ്ങള്‍ വിട്ടുവീഴ്ചയ്ക്കില്ല എന്ന് വ്യക്തമാക്കിയതോടെ ആണ് പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല എന്ന് ഉറപ്പായത്. ജോമോന്‍ കുന്നേലിന്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച യുക്മ നേതൃത്വം തെരഞ്ഞെടുപ്പില്‍ ജോമോനോട് പരാജയപ്പെട്ട ആന്റണിയെ റീജിയണല്‍ പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു. എന്നാല്‍ ജോമോന്‍ കുന്നേലിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റ് റീജിയണല്‍ ഭാരവാഹികള്‍ യുക്മ നേതൃത്വത്തിന്‍റെ ഈ നിലപാട് അംഗീകരിക്കില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു. നിലവിലെ യുക്മ പ്രസിഡന്‍റ് മനോജ്‌കുമാര്‍ കൂടി ഉള്‍പ്പെടുന്ന റീജിയനാണ് സൗത്ത് ഈസ്റ്റ് റീജിയന്‍. ജോമോന്‍ കുന്നേലിന്റെ നേതൃത്വത്തില്‍ പത്രിക സമര്‍പ്പിച്ച പാനലിനെതിരെ റീജിയണല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് നിലവില്‍ നാഷണല്‍ വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട എബി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള പാനല്‍ ആയിരുന്നു. ഈ പാനല്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നടന്ന നാഷണല്‍ തെരഞ്ഞെടുപ്പില്‍ എബി സെബാസ്റ്റ്യന്‍, മനോജ്‌ കുമാര്‍ പിള്ള എന്നിവര്‍ ഈ റീജിയനില്‍ നിന്നും മത്സരിക്കുകയും നാഷണല്‍ ഭാരവാഹികള്‍ ആവുകയും ആയിരുന്നു. ഇതിനെ തുടര്‍ന്നാണ് തങ്ങളെ റീജിയണല്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചവര്‍ക്ക് എതിരെയുള്ള പ്രതികാര നടപടികള്‍ ആരംഭിച്ചത് എന്ന് ജോമോനെ അനുകൂലിക്കുന്ന വിഭാഗം ആരോപിക്കുന്നു. നാഷണല്‍ ഭാരവാഹികളുടെ തീരുമാനത്തിനെതിരെ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പത്രക്കുറിപ്പിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രസിഡന്റ് ജോമോന്‍ കുന്നേല്‍ പ്രസിദ്ധീകരണത്തിന് അയച്ചു തന്ന പത്രക്കുറിപ്പ് താഴെ:

പ്രീയപ്പെട്ടവരേ, യുക്മയുടെ ദേശീയ ,റീജിയണല്‍ ഭരണസമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ആണ് ഈ കുറിപ്പിന് അടിസ്ഥാനം
ജനാധിപത്യവും സുതാര്യതയും ഉറപ്പാക്കി കൊണ്ടുള്ള ഒരു ഭരണ സംവിധാനം ആണ് യുക്മ യുടെ രൂപീകരണ വേളയില്‍ വിഭാവനം ചെയ്തിരുന്നത് ,എന്നാല്‍ സ്ഥാന മോഹികളും രാഷ്ട്രിയ ഭിക്ഷാംദേഹികളുമായ ചിലരുടെ കൈകളില്‍ യുക്മയുടെ ഭരണം എത്തപെടുകയും എന്നും അവരുടെ കൈപ്പിടിയില്‍ തന്നെ നില നിര്‍ത്തുവാനുള്ള ഗൂഢ തന്ത്രങ്ങളും ഹീനമാര്‍ഗ്ഗങ്ങളും കാലാ കാലങ്ങളായി അവര്‍ സ്വീകരിച്ചു പോരുകയും ചെയ്തു വരികയാണ്.

സൗത്ത് ഈസ്റ്റ് പ്രസിഡന്റായി ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ .ജോമോന്‍ കുന്നേലിനെ അയോഗ്യനായി പ്രഖ്യാപിച്ച നടപടി തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, ശ്രീ.ജോമോന്‍ കുന്നേലിനെ അയോഗ്യനാക്കാനായി എടുത്തു പറയുന്നത് ,ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍ പ്രസിഡന്റായുരുന്ന വര്‍ഷം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയാണ്, അന്ന് സെക്രട്ടറി ആയിരുന്ന സജീഷ് ടോമും കൂടാതെ മറ്റു മൂന്നു പേരും ആയിരുന്നു ഭരണഘടനാ ഭേദഗതി കമ്മറ്റിയില്‍ ഉണ്ടായിരുന്നത്
കാലാകാലങ്ങളില്‍ ചിലരുടെ കൈകളില്‍ യുക്മ നേതൃത്വം ഒതുക്കി നിര്‍ത്താതിരിക്കാന്‍ ആയി കൊണ്ടുവന ഭേദഗതിയില്‍ രണ്ടു ടേമില്‍ അധികമായി റീജിയണല്‍ നാഷനല്‍ ഭാരവാഹിത്വം വഹിച്ചവര്‍ മുന്നാം വട്ടം മത്സരാര്‍ത്ഥിയാകാന്‍ പാടുള്ളതല്ല എന്നതായിരുന്നു, ഭാരവാഹികള്‍ എന്നാല്‍ പ്രസിഡന്റ്, സെക്രട്ടറി ,ട്രഷറാര്‍ എന്നിവരും അവരുടെ ജോയിന്റ് പോസ്റ്റുകളായ വൈസ് പ്രസിഡന്റുമാര്‍ ,ജോയിന്റ് സെക്രട്ടറിമാര്‍, ജോയിന്റ് ട്രഷറര്‍ എന്നിവരും അണന്ന് സാമാന്യ ബോധമുള്ള ഏവര്‍ക്കും ബോദ്ധ്യം ഉള്ളതാണ്,

( ഭരണഘടനയുടെ ലിങ്ക് ഈ കുറിപ്പിനൊപ്പം അറ്റാച്ച് ചെയ്യുന്നു, ദയവായി അത് വായിച്ച് വ്യക്തത വരുത്തണം എന്ന് അപേക്ഷിക്കുന്നു, )

എന്നാല്‍ റീജിയണില്‍ നിന്നും ദേശിയ ഭരണസമതിയിലേക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപെടുന്ന ആള്‍ റീജിയണല്‍ ഭാരവാഹിയാണന്ന് ആരോപിച്ചാണ് ശ്രീ ജോമോന് അയോഗ്യത കല്‍പ്പിക്കണം എന്ന ആക്ഷേപവും ആയി പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി മുന്നോട്ടു വന്നത്, റീജിയണല്‍ പൊതു യോഗം ആ ആവശ്യം തള്ളി കളഞ്ഞുവെങ്കിലും തുടര്‍ ചര്‍ച്ചയിലൂടെ നാഷനല്‍ പൊതുയോഗത്തിന്റെ തീരുമാനത്തിനു വിടുകയാണ് ഉണ്ടായത്, നാഷണല്‍ പൊതുയോഗത്തില്‍ വാക് വാദങ്ങള്‍ക്ക് ഒടുവില്‍ മുന്‍ പ്രസിഡന്റായിരുന്ന ശ്രീ ഫ്രാന്‍സിസ് കവളക്കാടില്‍ ഒരു നിര്‍ദ്ദേശം വച്ചത് പൊതു യോഗം കൈയ്യടിച്ചു പാസാക്കുകയാണ് ഉണ്ടായത്, ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ അടുത്ത മിഡ് ടേം പൊതുയോഗത്തില്‍ വ്യക്തമായ ഭേദഗതി കൊണ്ടുവരിക എന്നതായിരുന്നു അത്.
ഈ കഴിഞ്ഞ പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവരും അതിന് സാക്ഷികള്‍ ആണ്, ജനാധിപത്യ ഉന്മൂലനവും വെട്ടിനിരത്തലും പതിവാക്കിയവര്‍ തിരഞ്ഞെടുക്കപെട്ട ശ്രീ ജോമോനെ അയോഗ്യനായി പ്രഖ്യാപിക്കുകയും തോറ്റ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിയ്ക്കുകയും ആണ് ചെയ്തത്. ഇത് തികഞ്ഞ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി കണക്കാക്കണം എന്ന് അഭ്യര്‍ത്ഥിക്കട്ടെ.

അനുബന്ധമായ ചില വിവരങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ?

1) സൗത്ത് ഈസ്റ്റില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട ജോമോന് അയോഗ്യത കല്‍പ്പിച്ചവര്‍ എന്തുകൊണ്ട് സൗത്ത് വെസ്റ്റില്‍ നിന്നുള്ള വര്‍ഗീസ് ചെറിയാന്റെ തിരഞ്ഞെടുപ്പിന് സാധുത നല്‍കുന്നത് എങ്ങനെ? റീജിയനല്‍ നിന്നുള്ള നാഷനല്‍ കമ്മറ്റി അംഗം റീജീയണല്‍ ഭാരവാഹി ആണങ്കില്‍ വര്‍ഗ്ഗീസ് ചെറിയാനെയും അയോഗ്യനാക്കണ്ടതല്ലേ?. അദ്ദേഹവും ഇതേ രീതിയില്‍ മത്സരത്തിലൂടെ തെരെഞ്ഞെടുക്കപ്പെട്ട് മൂന്നാം പ്രാവശ്യം റീജിയണല്‍ ഭാരവാഹി ആയിട്ടാണ് ഇപ്പോള്‍ നാഷണല്‍ കമ്മറ്റിയില്‍ ഇരിക്കുന്നത്.

2) സൗത്ത് വെസ്റ്റിന്റെ വരണാധികാരിയായിരുന്ന സജീഷ് ടോം ആണ് റീജിയണലില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗം റീജിയണല്‍ ഭാരവാഹി ആണ് എന്ന് തര്‍ക്കിക്കുന്നവരില്‍ പ്രമുഖന്‍, ഈ പ്രമുഖന്‍ വരണാധികാരിയായിരുന്നു കൊണ്ട് വര്‍ഗീസ് ചെറിയാന്റെ നോമിനേഷന്‍ സ്വീകരിച്ചതിന് എന്തു ന്യായം ആണ് പറയുവാന്‍ ഉളളത്?

3) വര്‍ഗീസ് ചെറിയാന്റെ നോമിനേഷന്‍ പത്രിക സ്വീകരിച്ച ശേഷം സൂക്ഷമ പരിശോധനയില്‍ നിര്‍ദ്ദേശകന്റെ പേരോ ഒപ്പോ ഇല്ലാത്തതിനാല്‍ പത്രിക തിരികെ കൊടുത്ത് പൂരിപ്പിച്ചു വാങ്ങിയത് ഏതു നടപടി ക്രമത്തിന്റെ ഭാഗം ആണ് ?

3) യുക്മ പ്രതിനിധി ലിസ്റ്റ് അംഗീകരിക്കണമെങ്കില്‍ പ്രത്യേകം തയാറാക്കിയ ഫോമില്‍ പ്രാദേശിക അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും സാക്ഷ്യപ്പെടുത്തി ഒപ്പിട്ടിരിക്കണം എന്ന് ഇലക്ഷന്‍ വിജ്ഞാപനത്തില്‍ എടുത്തു പറഞ്ഞിട്ടും ഓക്‌സ്മാസ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ മൈക്കിള്‍ കുര്യന്‍ ഒപ്പിടാത്ത ഫാറം എന്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചത്? ഓക്‌സ്മാസില്‍ നിന്നും വരും വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തിട്ടില്ല എന്ന അസോസിയേഷന്‍ പ്രസിഡന്റിന്റെ കത്ത് തിരസ്‌കരിച്ചത് എന്തുകൊണ്ട്?
അങ്ങനെ എങ്കില്‍ ടിറ്റോ തോമസ്സിന്റെയും വര്‍ഗീസ് ചെറിയാന്റെയും ഭാരവാഹിത്വം അസാധു ആവേണ്ടതല്ലേ?

4)16/09/2018 കവന്‍ട്രിയില്‍ നടന്ന ദേശീയ കമ്മറ്റിയില്‍ ഐക്യ കണ്‌ഠേന അംഗത്വം കൊടുത്ത ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്റെ അംഗത്വം യുക്തിരഹിതമായ ന്യായം പറഞ്ഞ് റദ്ദാക്കി മുന്‍ സെക്രട്ടറിയെ കൂടി അയോഗ്യനാക്കാനുള്ള ഗൂഡ തന്ത്രത്തെ ചെറുത്തു തോല്‍പ്പിക്കണ്ടതില്ലേ?

യുക്മ എന്നത് അസോസിയേഷനുകളുടെ കൂട്ടംആണ് ,വ്യക്തികളുടെ കൂട്ടം അല്ല, അസോസിയേഷനുകള്‍ പ്രതിനിധികളായി തിരഞ്ഞെടുത്തു വിടുന്നവര്‍ ആകണം സംഘടനെയെ നയിക്കേണ്ടത്,പ്രാദേശിക അസോസിയേഷനും ആയി ഒരു ബന്ധവും ഇല്ലാത്തവരെ വിവിധ പോസ്റ്റുകളിലേക്ക് നോമിനേറ്റു ചെയ്ത് വിധേയന്‍മാര്‍ ഭരണം കൈയ്യടക്കുമ്പോള്‍ യുക്മ ജനങ്ങളില്‍ നിന്നും അകലുകയാണ്, സൂക്ഷമമായി ഒന്നു വിലയിരുത്തുക, അര്‍പ്പണ ബോധവും കഴിവും ഉള്ള ഉത്പതിഷ്ണുക്കളായ പലരും കാലാ കാലങ്ങളില്‍ യുക്മയില്‍ വന്നെങ്കിലും അവരെ ഒക്കെയും പുകച്ചു ചാടിച്ച് കുറെ സ്തുതി പാടകരേയും വിധേയരേയും രണ്ടാം നിരയില്‍ നിര്‍ത്തി ഭരണം കൈയ്യാളുകയാണ് ചിലര്‍,

യുക്മയെ സ്‌നേഹിക്കുന്നവര്‍ മലയാളികള്‍ എല്ലാവരും ഒരു കുടക്കീഴില്‍ നിലകൊള്ളണം എന്ന് ആഗ്രഹിക്കുന്നവര്‍ കൈകോര്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു,

സേവ് യുക്മ,സേവ് ഡെമോക്രസി,

Jomon Kunnel
Regional President