ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ മുഖേനയല്ലാതെ പൊതു വിപണിയിലും വാക്‌സിന്‍ എത്തിക്കും. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന മൂന്നാംഘട്ട വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ആരോഗ്യവിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രായപൂര്‍്ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിലൂടെ ലോകത്തിലേതന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പ്രക്രിയയിലേക്കാണ് ഇന്ത്യ കടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച എല്ലാ വാക്‌സിനുകള്‍ക്കും അപേക്ഷ നല്‍കി മൂന്നു ദിവസംകൊണ്ട് അനുമതി നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.

വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. നിര്‍മ്മാണ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ ഇനിമുതല്‍ 50 ശതമാനം വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നേരിട്ട് പൊതുവിപണിയിലെത്തക്കാം. ബാക്കി 50 ശതമാനം വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കും.