വിദ്യാര്‍ഥിനിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിന് ബിജെപി മുന്‍ എംഎല്‍എയ്ക്ക് മര്‍ദനം. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് മുന്‍ എംഎല്‍എയെ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ മര്‍ദിച്ചത്. കേസില്‍ പരാതിയില്ലെന്ന് കോളേജ് ചെയര്‍മാന്‍ കൂടിയായ മായാശങ്കര്‍ പഥക് പറഞ്ഞു.

വാരാണസി ചൗബേപൂരിലുളള കോളേജ് ക്യാംപസില്‍ വച്ച് ബിജെപി മുന്‍ എംഎല്‍എയെ ഒരു കൂട്ടം ആളുകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോളേജ് ചെയര്‍മാന്‍ കൂടിയായ മായാ ശങ്കര്‍ പഥക് വിദ്യാര്‍ഥിനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതാണ് മര്‍ദനത്തിന് കാരണം. വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും അയല്‍വാസികളുമാണ് മായാശങ്കറിനെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. മര്‍ദനത്തിനിടയില്‍ മായാ ശങ്കര്‍ മാപ്പ് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പരാതിയില്ലെന്നാണ് മുന്‍ എംഎല്‍എ അറിയിച്ചത്. വിദ്യാര്‍ഥിനിയെ അപമാനിച്ചിട്ടില്ലെന്നും മര്‍ദനം രാഷ്ട്രീയ പ്രേരിതമാണെന്നും 70 കാരനായ മായാ ശങ്കര്‍ ആരോപിച്ചു. ചെയര്‍‍മാനെതിരെ പരാതിപ്പെടാന്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കളും തയ്യാറായിട്ടില്ല. അതേസമയം മായാ ശങ്കര്‍ പഥക് പാര്‍ട്ടിയില്‍ നിലവില്‍ സജീവമല്ലെന്ന വിശദീകരണവുമായി ബിജെപി പ്രാദേശിക നേതൃത്വം രംഗത്തുവന്നു.