ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പഴങ്ങൾക്കും പച്ചക്കറികൾക്കും നേരിടുന്ന ദൗർലഭ്യം ഈ ഒരു മാസകാലം നീണ്ടുനിൽക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി. അസ്‌ഡ, മോറിസൺസ്, ആൽഡി, ടെസ്‌കോ എന്നിവർ തക്കാളി, കുരുമുളക്, വെള്ളരി തുടങ്ങിയ ഇനങ്ങളുടെ വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് തെരേസ് കോഫിയുടെ അഭിപ്രായപ്രകടനം. നിലവിലെ സാഹചര്യം ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്നും, കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുവാൻ നിലവിൽ ആഗ്രഹം ഇല്ലെന്നും അവർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് മന്ത്രിമാർ വിശദമായ ചർച്ച നടത്തുന്നുണ്ട്. തെക്കൻ യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥയാണ് ക്ഷാമത്തിന് കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.

ഹൗസ് ഓഫ് കോമൺസിൽ നടന്ന ചോദ്യത്തിന് ഉത്തരമായാണ് തെരേസ് കോഫി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് ബദൽ മാർഗങ്ങളിലൂടെ സാഹചര്യത്തെ മറിക്കടക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട വകുപ്പ് ഇതിനോടകം തന്നെ ചില്ലറ വ്യാപാരികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ‘ഭക്ഷണത്തിന്റെ ലഭ്യതയെക്കുറിച്ചും ഭക്ഷ്യ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സെക്രട്ടറി എന്ന നിലയിലും പൊതുജനങ്ങൾക്ക് നിലവിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷ ദേശീയ സുരക്ഷയാണ്. അതിനാൽ നടപടി അത്യാവശ്യമായി കൈകൊള്ളേണ്ടതാണ്’- ഷാഡോ എൻവയോൺമെന്റ് സെക്രട്ടറി ജിം മക്‌മഹോൺ പറഞ്ഞു.

പ്രമുഖ ബ്രാണ്ടായ ടെസ്‌കോ ഉപഭോക്താക്കൾക്ക് തക്കാളി, കുരുമുളക്, വെള്ളരി എന്നിവയ്ക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. അസ്ഡയ്ക്കും സമാന സാധനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ചീര, സാലഡ് ബാഗുകൾ, ബ്രോക്കോളി, കോളിഫ്‌ളവർ, റാസ്‌ബെറി എന്നിവയ്ക്കും പരിധിയുണ്ട്. ഒരു പ്രാവശ്യം മൂന്ന് സാധനങ്ങൾ മാത്രമേ വാങ്ങുവാൻ കഴിയൂ. ആൽഡി ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റുകളിലും നിയന്ത്രണം നിലവിലുണ്ട്.