മലയാള സിനിമാരംഗത്തെ ഒരാൾ പോലും ചെയ്യാത്ത ക്രൂരതകൾ സിനിമ പ്രവർത്തകരോടു ചെയ്ത വ്യക്തിയാണ് നടൻ ദിലീപെന്നു സംവിധായകൻ വിനയൻ ഏകദേശം നാലു വർഷം മുൻപ് മലയാളത്തിലെ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അന്നത്തെ ആ അഭിമുഖത്തിൽ വിനയൻ ദിലീപിനെ കുറിച്ച് പറയുന്ന പല ഭാഗങ്ങളും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വെെറലാണ്. ദിലീപിന് `ആനപ്പക´യാണെന്നും നീരസം തോന്നുന്ന ഒരു വ്യക്തിയെ ഇല്ലാതാക്കുവാൻ പോലും ദിലീപ് മടിക്കില്ലെന്നും വിനയൻ അന്നത്തെ ആഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.

താരങ്ങളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ഒരു ഇൻഡസ്ട്രിയാണ് മലയാളസിനിമയെന്നും വിനയൻ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്നത്തെ സൂപ്പർസ്റ്റാറുകൾ വർഷങ്ങൾ കൊണ്ടാണ് ആ ഒരു രീതിയിലേക്ക് ഈ ഇൻഡസ്ട്രിയെ കൊണ്ടുവന്നത്. ഫാൻസുകാരെ കൂട്ടുപിടിച്ച് തങ്ങളാണ് മലയാള സിനിമയിലെ എല്ലാമെന്ന് വരുത്തി തീർക്കുകയായിരുന്നു അവർ. പത്തുമുപ്പത് വർഷം താരസിംഹാസനത്തിലിരുന്ന സൂപ്പർസ്റ്റാറുകൾ തങ്ങളുടെ ആ സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയായിരുന്നു ഫാൻസുകാരെ ഉപയോഗിച്ചതെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അതിനുശേഷം വന്ന ദിലീപ് സൂപ്പർസ്റ്റാറുകളെ നിഷ്പ്രഭരാക്കി ഇൻഡസ്ട്രി പിടിച്ചെടുക്കുകയായിരുന്നു. കുറച്ചുകൂടി ക്രിമിനലെെസ് ചെയ്ത അവസ്ഥയിലേക്കാണ് ദിലീപ് കാര്യങ്ങളെ കൊണ്ടുപോയത്. തന്നെ ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ തന്നോട് മോശമായി സംസാരിക്കുന്ന ആളുകളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുക എന്ന പ്രവണത ദിലീപിനുണ്ടായിരുന്നുവെന്നും വിനയൻ അന്നത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

ദിനേശ് പണിക്കർ എന്ന പ്രൊഡ്യൂസറെ ഒന്നേകാൽ ലക്ഷം രൂപയുടെ ഒരു ചെക്ക് മടങ്ങിയതിൻ്റെ പേരിൽ ജയിലിലടച്ച വ്യക്തികൂടിയാണ് ദിലീപ് എന്നും വിനയൻ പറയുന്നു. ദിലീപ് അഭിനയിച്ച പടം പരാജയപ്പെട്ടതു കൊണ്ട് തൻ്റെ കയ്യിൽ ഇപ്പോൾ കാശില്ലെന്നു പറഞ്ഞതിനാണ് ദിലീപ് ദിനേശ് പണിക്കരോട് പക തീർത്തത്. ചെക്ക് ബാങ്കിൽ നൽകി അതിൽ ചില കളികൾ കളിച്ച് ദിനേശ് പണിക്കരെ ജയിലിലടച്ച വ്യക്തിയാണ് ദിലീപെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.

ഒന്നു ദിലീപ് ചെയ്തതുപോലെ മയാളസിനിമയിലെ ഒരു വ്യക്തി പോലും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നും വിനയൻ പറയുന്നുണ്ട്. ഇത്തരം വൈരാഗ്യ ബുദ്ധി, അതായത് ആനപ്പക മനസ്സിൽ വയ്ക്കുന്ന ഒരു വ്യക്തിയാണ് ദിലീപെന്നാണ് വിനയൻ പറയുന്നത്. ദിലീപിനെ അടുത്തറിയാവുന്ന ആർക്കും നടിയെ ആക്രമിച്ച കേസിൽ അദ്ദേഹത്തിന് പങ്കുണ്ടാകും എന്നു കരുതുന്നതിൻ്റെ കാരണം ഇതാണെന്നും വിനയൻ ചൂണ്ടിക്കാണിക്കുന്നു.