ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇറാഖ് :- കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ചരിത്രനിമിഷമായി മാറിയിരിക്കുകയാണ്. കോവിഡ് ബാധ ആരംഭിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണ് ഇത്. ആദ്യമായാണ് മാർപാപ്പ ഇറാഖ് രാജ്യം സന്ദർശിക്കുന്നത്. ആക്രമണങ്ങൾ എല്ലാം തന്നെ അവസാനിപ്പിക്കണമെന്ന ആഹ്വാനമാണ് അദ്ദേഹം നൽകിയത്. കോവിഡും മറ്റ് സുരക്ഷാ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ യാത്രയെ തടസ്സമാക്കിയെങ്കിലും, അദ്ദേഹം വിജയകരമായി തന്റെ സന്ദർശനം പൂർത്തിയാക്കി. ഇറാഖിലെ ക്രിസ്തീയ സമൂഹത്തിന് കൂടുതൽ സ്വാതന്ത്ര്യവും അവകാശങ്ങളും നൽകണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി.

മതങ്ങൾ തമ്മിലുള്ള ഐക്യത്തിന് മുൻഗണന കൊടുക്കുന്ന ഫ്രാൻസിസ് മാർപാപ്പ, ഇറാഖിലെ മുതിർന്ന ഷിയാ മുസ്ലിം പുരോഹിതനുമായി ചർച്ച നടത്താനും തീരുമാനമുണ്ട്. നോർത്തിലെ ഇർബിലിലുള്ള സ്റ്റേഡിയത്തിൽ അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. ഏകദേശം പതിനായിരത്തോളം ഇറാഖി സെക്യൂരിറ്റി ഫോഴ്സ് ജീവനക്കാരെയാണ് മാർപാപ്പയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ-അൽ – ഖദിമി വിമാനത്താവളത്തിൽ മാർപാപ്പയെ സ്വാഗതം ചെയ്തു. എയർപോർട്ട് റോഡിൽ നിരവധി ജനങ്ങൾ ആണ് അദ്ദേഹത്തെ കാണാനായി എത്തിയത്.

ഇറാഖ് സന്ദർശിക്കുവാൻ സാധിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു. നിരവധി യുദ്ധങ്ങളുടെ പ്രശ്നങ്ങളും മറ്റും ഇറാഖ് രാജ്യം അനുഭവിച്ചതാണ്. അതിനാൽ അതിൽ നിന്നെല്ലാം ഒരു വിമോചനം ആവശ്യമാണെന്ന് മാർപാപ്പ വ്യക്തമാക്കി.

2010 -ൽ ജിഹാദി ആക്രമണം നടന്ന ബാഗ് ദാദിലെ സിറിയൻ കത്തോലിക്കാ പള്ളിയും മാർപാപ്പ സന്ദർശിച്ചു. ഏകദേശം 52 പേരാണ് അന്ന് മരണപ്പെട്ടത്. എല്ലാ തരത്തിലുള്ള ആക്രമണങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്ന് മാർപാപ്പ ഓർമിപ്പിച്ചു.