നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വിദേശ രാജ്യങ്ങളിലെത്തി എന്ന വെളിപ്പെടുത്തലിന് പിന്നാലെ ദൃശ്യങ്ങള്‍ ബ്രിട്ടനില്‍ എത്തിയതായും വിവരം. അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഒരു തുമ്പും ഇതുവരെ കണ്ടെത്താനും ആയിട്ടില്ല. ദൃശ്യങ്ങള്‍ ബ്രിട്ടനില്‍ എത്തിയതായുള്ള സംശയം പറഞ്ഞത് സംവിധായകന്‍ ബാലചന്ദ്രകുമാറാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുവെന്ന് ബ്രിട്ടനില്‍ നിന്ന് ആലുവ സ്വദേശി ഷെരീഫ് എന്ന് പരിചയപ്പെടുത്തുന്ന ആള്‍ ഫോണില്‍ വിളിച്ച് തന്നോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

ദൃശ്യങ്ങള്‍ ലാപ്‌ടോപില്‍ ഉണ്ടെന്നും ഇത് അയച്ചുതരാമെന്നും ഇയാള്‍ പറഞ്ഞു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭാര്‍ത്താവ് സുരാജ്, വിഐപി, ബൈജു എന്നിവരുള്‍പ്പെടെയുള്ളവരുടെ ശബ്ദമാണ് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നത്. ശബ്ദപരിശോധനയ്ക്ക് ഇവരെ വിളിച്ചുവരുത്തുക എന്നതാണ് അടുത്ത നടപടി. രണ്ടും തമ്മില്‍ സാമ്യം ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.

ഇതിനിടയില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്തിനെ പിടികൂടാനുള്ള എല്ലാ അന്വേഷണവും നടക്കുന്നു. ഗൂഢാലോചനയില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിഐപി താനല്ലെന്ന് വ്യക്തമാക്കി മെഹബൂബ് രംഗത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിച്ച ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങി. ശരത്തിന്റെ പൊക്കിയാല്‍ പല നിര്‍ണായക വിവരങ്ങളും പുറത്തുവരുമെന്നാണ് പറയുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടുമില്ല.

ഇവരുടെ ശബ്ദ സാംപിളുകള്‍ അന്വേഷണ സംഘം പരിശോധിക്കും. വിഐപിയെ കണ്ടുകിട്ടാതെ അന്വേഷണം മുന്നോട്ട് പോകുമെന്നും കരുതുന്നില്ല. 2017 നവംബര്‍ 15നു ദിലീപിന്റെ വീട്ടിലെത്തിയ ആറാം പ്രതി കൈമാറിയ പെന്‍ ഡ്രൈവില്‍ പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശങ്ങളായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയ്ക്ക് പുറമെ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ക്ക് കൈമാറിയത് ആരാണെന്നും കണ്ടത്തേണ്ടതുണ്ട്. തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 20നു വിചാര കോടതിക്ക് കൈമാറണം.

പള്‍സര്‍ സുനി വെളിപ്പെടുത്തിയ മാഡം ആരാണെന്നും ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറും പറഞ്ഞിരുന്നത്. ഇതായിരിക്കാം ആ മാഡം എന്നാണ് സംശയം. ദിലീപ് സുഹൃത്ത് ബൈജുവിനോട് സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല എന്നും ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്നും അവരെ രക്ഷിച്ചു കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ റെക്കോര്‍ഡും ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുണ്ട്.

മാഡം സിനിമയില്‍ നിന്നുള്ളയാളാണ് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്നാണ് പിന്നീട് സുനി പറഞ്ഞത്. എന്നാല്‍ മാഡത്തിന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് പുറത്തുവന്നതോടെ അന്വേഷണം മാഡത്തിലേക്കും നീങ്ങി. ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. പല വെളിപ്പെടുത്തലുകളും പുറത്തുവരുമ്പോഴും മാഡം ആരാണെന്നും വിഐപി ആരാണെന്നുമുള്ള സംശയങ്ങള്‍ നിഴലിക്കുമ്പോള്‍ എന്താണ് ഇതില്‍ ഇത്ര പുകമറ എന്നാണ് ചോദിക്കാനുള്ളത്.