ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറപ്പെട്ട വിവ ​​എയ്റോബസ് വിമാനത്തിന്‍റെ വലത് എഞ്ചിൻ പൊട്ടിത്തെറിച്ചു. ഫ്ലൈറ്റ് വിബി 518 എന്ന് പേരുള്ള വിമാനം ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ഉയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചു. ഇതോടെ വിമാനത്തിലെ യാത്രക്കാര്‍ നിലവിളികളാരംഭിച്ചു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി തകര്‍ന്ന എഞ്ചിനുമായി വിമാനം ലാന്‍റ് ചെയ്യിക്കുന്നതില്‍ പൈലറ്റ് വിജയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാര്‍ക്ക് രാത്രിയില്‍ സൗജന്യ താമസം നല്‍കിയെന്നും അവരെ ബുധനാഴ്ചത്തെ വിമാനത്തില്‍ അയച്ചെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

പറന്നുയര്‍ന്ന ഉടനെ എയർബസ് എ 320-ന്‍റെ രണ്ടാമത്തെ എഞ്ചിന് തീപിടിച്ച് തീപ്പൊരികള്‍ പറക്കുന്ന വീഡിയോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാളായ കിംബർലി ഗാർസിയ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തി. നിമിഷ നേരം കൊണ്ട് തന്നെ സമൂഹിക മാധ്യമങ്ങളില്‍ വീഡിയോ തരംഗമായി. തന്‍റെ ഭയാനകമായ അനുഭവത്തെ തുടർന്ന് വിവ എയ്‌റോബസ് ഉപയോഗിച്ച് ഭാവിയില്‍ ആരും യാത്രകൾ ബുക്ക് ചെയ്യരുതെന്നും ഗാർസിയ മുന്നറിയിപ്പ് നൽകുന്നു. “@VivaAerobus ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി വെറുപ്പുളവാക്കുന്നതാണ് !” അവര്‍ എഴുതുന്നു. “ഞങ്ങൾ മരിക്കാൻ പോകുകയാണെന്ന് കരുതുന്ന ആളുകളുമായി ഒരു വിമാന ജീവനക്കാരിൽ നിന്നും ആശയവിനിമയം ഒന്നുമില്ല ! ഈ എയർലൈനില്‍ പറക്കരുത്.” അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

“ഈ സാഹചര്യം ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു. അത് എയർലൈനും യോഗ്യതയുള്ള അധികാരികളും വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും,” എയർലൈൻ പത്രക്കുറിപ്പിൽ പറഞ്ഞു. “വിവ എയ്‌റോബസ് അതിന്‍റെ ഓരോ ഫ്ലൈറ്റുകളിലും സുരക്ഷയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. അതിനാണ് കമ്പനിയുടെ ഒന്നാം നമ്പർ മുൻഗണനയും.” എയർലൈൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മെക്സിക്കോയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ രണ്ടാമത്തെ വിമാനമാണ് വിവ എയ്റോബസിന്‍റെത്. മെയ് 22 ന്, ഫ്ലൈറ്റ് നമ്പര്‍ 1281 എന്ന വിമാനം വില്ലാഹെർമോസയിൽ നിന്ന് പുറപ്പെട്ട് മെക്സിക്കോ സിറ്റിയിലേക്ക് പോകുമ്പോൾ എഞ്ചിൻ ടർബൈൻ ഒരു പക്ഷി വന്നിടിച്ചു. ഇതിനെ തുടര്‍ന്നും വിമാനം അടിയന്തര ലാന്‍റിങ്ങ് ചെയ്തിരുന്നു.