എ. പി. രാധാകൃഷ്ണന്‍
ക്രോയ്‌ടോന്‍: അവിസ്മരണീയം; വിജ്ഞാനപ്രദം; സംഗീതസാന്ദ്രം; അതെ വര്‍ണനകള്‍ അതീതമായി ഒരു സന്ധ്യ, അതായിരുന്നു ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെറില്‍ നടന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സ്വാമി വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെ ചുരുക്കം. സ്വാമി വിവേകാനന്ദന്‍ ഇപ്പോഴും ഭാരതീയരുടെ ആവേശം തന്നെ എന്ന് ഉറക്കെ പ്രഖ്യപിക്കുന്നതായിരുന്നു ഇന്നലെ നടന്ന പരിപാടിയിലെ ജനപങ്കാളിത്തം, ഭാഷക്കും ദേശത്തിനും അപ്പുറം ആണ് സ്വാമിജിയുടെ സന്ദേശങ്ങളുടെ മഹിമ എന്ന് വിളിചോതുകയായിരുന്നു ഇന്നലെ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ജനസഞ്ചയം.

പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഭജനയോടെ വൈകീട്ട് 5:30 ഓടെ പരിപാടികള്‍ക്ക് സമാരംഭം കുറിച്ചു. ശ്രീമതി ലത സുരേഷ് അവതരിപ്പിച്ച അമരവാണികള്‍ ആയിരുന്നു പിന്നീട് നടന്ന പരിപാടി. പാടലിപുത്രത്തിന്റെ രാജഭരണത്തില്‍ പ്രധാന പങ്കു വഹിച്ച വിഷ്ണു ഗുപ്തനെന്നും കൌടില്യന്‍ എന്നും അറിയപെടുന്ന ചാണക്യന്റെ സന്ദേശങ്ങള്‍ ആണ് ഇന്നലെ നടന്ന അമരവാണിയില്‍ ശ്രീമതി ലത സുരേഷ് അവതരിപ്പിച്ചത്. അതിനുശേഷം എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച വന്ദേ വിവേകാനന്ദം എന്ന പരിപാടി നടന്നു. സ്വാമിജിയുടെ സന്ദേശങ്ങള്‍ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസിലുള്ളവര്‍ ഒരുമിച്ച് ആ യുഗപ്രഭാവന് മുന്നില്‍ ശിരസു നമിക്കുകയായിരുന്നു.

Vivekananda-1

ബുദ്ധനും ആദിശങ്കരനും ശേഷം ഭാരതം കണ്ട അത്യത്ഭുത ആധ്യാത്മിക തേജസ്സാണ് സ്വാമി വിവേകാനന്ദന്‍ എന്ന് തുടര്‍ന്ന് പ്രഭാഷണം നടത്തിയ ശ്രീ ജെ ലഖാനി അഭിപ്രായപെട്ടു. ആധുനിക ലോകത്തിന്റെ ആത്മീയത എങ്ങനെ വേണം എന്ന് വിശദീകരിച്ചതാണ് സ്വാമിജിയുടെ ഏറ്റവും വലിയ മേന്മ എന്നും, ഈശ്വരനെ സാക്ഷാത്കാരത്തിനുള്ള പരിശ്രമം എല്ലാവിധത്തിലും നാം അനുവര്‍ത്തിക്കണം എന്നും അദ്ദേഹം അഭിപ്രായപെട്ടു. വിശ്വസിക്കുക എന്നുള്ളത്തിനപ്പുറം കണ്ടെത്തുക എന്നതാണ് സ്വാമിജി മുന്നോട്ടുവെച്ച അദ്ധ്യാത്മികത എന്നും ശ്രീ ജെ ലഖാനി പറഞ്ഞു. ശ്രീ ജെ ലഖാനിയുടെ പൂര്‍ണമായ പ്രഭാഷണം എത്രയും നേരത്തെ യു ട്യൂബ് ചാനലില്‍ ലഭ്യമാക്കും. തുടര്‍ന്ന് നടന്ന സംശയനിവാരണി വിജ്ഞാന പ്രദമായ നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ബ്രിസ്‌റൊളില്‍ പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന കൌണസിലര്‍ ശ്രീ ടോം ആദിത്യ ശ്രീ ജെ ലഖാനിയെ പൊന്നാട അണിയിച്ചു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഉപഹാരം ഡോ ശിവകുമാര്‍ ശ്രീ ജെ ലഖാനിക്ക് നല്‍ക്കി. വിവേകാനന്ദ സന്ദേശങ്ങള്‍ ഉള്‍കൊണ്ടുകൊണ്ട് പ്രവര്‍ത്തിച്ച നിരവധി മഹാന്മാരുടെ പരിശ്രമം ആണ് ഭാരതത്തിന്റെ സ്വതന്ത്രം എന്ന് ശ്രീ ടോം ആദിത്യ അഭിപ്രായപെട്ടു.

Vivekananda-2

സ്വരാഞ്ജലി, സുപ്രസിദ്ധ ഗായകന്‍ രാജേഷ് രാമന്റെ സംഗീത പുഷ്പാഞ്ജലിയായിരുന്നു പിന്നീടു നടന്നത്. നിരവധി കീര്‍ത്തന മാലിക തീര്‍ത്ത സ്വരാഞ്ജലി സദസ്യര്‍ക്ക് തികച്ചും ഹൃദ്യമായ ഒരു അനുഭവം പകര്‍ന്നു നല്‍കി. ‘നഗുമോ’, ‘ഗോപാലക പാഹിമാം’, ‘പനിമതി മുഖി ബാലെ’ എന്നീ കീര്‍ത്തനങ്ങള്‍ ആലാപന മികവുകൊണ്ട് ശ്രദ്ധേയമായി. മൃദംഗത്തില്‍ ബാംഗ്ലൂര്‍ പ്രതാപും വയലിനില്‍ രതീശ്വരനും പകമേളം തീര്‍ത്തു. സ്വരാഞ്ജലിയുടെ വീഡിയോ പൂര്‍ണമായും എത്രയും നേരത്തെ യു ട്യൂബ് ചാനലില്‍ ലഭ്യമാക്കും. സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്ര പ്രദര്‍ശനവും ഹാളില്‍ ഒരുക്കിയിരുന്നു. പരിപാടികള്‍ എല്ലാം മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രീമതി ഡയാന അനില്‍കുമാറും ശ്രീമതി ജയലക്ഷ്മിയും സദസിന്റെ പ്രശംസ നേടി. പരിപാടികള്‍ക്ക് ശേഷം നടന്ന പൂജകള്‍ക്ക് ശ്രീ മുരളി അയര്‍ നേതൃത്വം നല്‍കി.

Vivekananda-3