പ്രമുഖ ബ്ലോഗർ റിഫ മെഹ്നുവിൻറേത് ആത്മഹത്യയല്ലെന്ന് കുടുംബം.ഭർത്താവ് മെഹ്നാസ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പിതാവ് റാഷിദ് പറഞ്ഞു. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മാതാവ് ഷെറിനയും പറഞ്ഞു.

സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്‌ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരൻ റിജുൻ വ്യക്തമാക്കി.”എല്ലാവരും പറയുന്നത് അവളൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്. ഇതിന്റെ സത്യാവസ്ഥ എത്രയും പെട്ടെന്ന് തെളിയും. ഒരു കയ്യബദ്ധം പറ്റിയതാകാനാണ് സാധ്യത, പിന്നെ അത് ആത്മഹത്യയാക്കി മാറ്റിയതായിരിക്കാം.

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മെഹ്നാസ് എന്തിന് പേടിക്കണം. അവരുടെ കുട്ടി ഞങ്ങളുടെ അടുത്താണ്, ഞങ്ങളുടെ അടുത്ത് മെഹ്നാസിന് വരാമല്ലോ? ” റിഫയുടെ പിതാവ് പറയുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് തന്നെ വിളിച്ചിരുന്നുവെന്നും അപ്പോൾ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു.

രണ്ടു കൊല്ലം കഴിഞ്ഞ ശേഷം എന്തായാലും നാട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. അവൾക്ക് ജീവിക്കാനാഗ്രഹമുണ്ടായിരുന്നു. ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഈ വിവാഹത്തിൽ കുടുംബക്കാരെല്ലാം എതിരായിരുന്നുവെന്നും മാതാവ് കൂട്ടിച്ചേർത്തു.സംഭവത്തിൽ മെഹ്നാസിനെതിരെ ഇന്നലെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. കേസിൻറെ അന്വേഷണ ചുമതല താമരശ്ശേരി ഡി.വൈ.എസ്.പി അഷ്‌റഫിനാണ്. റിഫയുടെ മരണത്തിൽ കോഴിക്കോട് റൂറൽ എസ്.പിക്ക് റിഫയുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. മാർച്ച് ഒന്നിന് ദുബൈ ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്.