ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂൺ മാസത്തിലെ ചൂട് കാലാവസ്ഥ യുകെയുടെ സാമ്പത്തിക വളർച്ചയെ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർത്താൻ സഹായിച്ചതായി ഔദ്യോഗിക കണക്കുകൾ. ഉയർന്ന താപനില പബ്ബുകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണ വ്യവസായം എന്നിവയിലെ കച്ചവടത്തെ നല്ല തോതിൽ ബാധിച്ചിരുന്നു. ഇതിൻെറ ഫലമായി സമ്പദ്‌വ്യവസ്ഥ 0.5% ഉയർന്നതായി കണക്കുകൾ കാണിക്കുന്നു. കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥ 0.2% വികസിച്ചിട്ടുണ്ട്. എന്നാൽ എൻഎച്ച്എസ് ജീവനക്കാരുടെ പണിമുടക്കുകൾ ജൂണിലെ കണക്കുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

പ്രവൃത്തി ദിവസങ്ങളുടെ എണ്ണം, കാലാവസ്ഥ, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവയാണ് ജൂണിൽ യുകെയുടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താൻ സഹായിച്ച മൂന്ന് ഘടകങ്ങളെന്ന് കണക്കുകൾ പ്രസിദ്ധീകരിച്ച ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ഒഎൻഎസ്) സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ഡാരൻ മോർഗൻ പറഞ്ഞു. ചാൾസ് രാജാവിൻെറ കിരീടധാരണത്തോട് അനുബന്ധിച്ച് മെയ് മാസത്തെ അധിക ബാങ്ക് അവധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ തിരിച്ച് കരകയറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറുകളുടെ നിർമ്മാണ വ്യവസായത്തിൽ ഈ വർഷം നല്ല വളർച്ച ഉണ്ടായിട്ടുണ്ട്.

ജൂണിലെ വളർച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെങ്കിലും ജി 7 രാജ്യങ്ങളിൽ യുകെ മാത്രമാണ് രാജ്യത്തെ ജിഡിപി കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങാത്ത ഏക രാജ്യം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 0.2% ഉള്ള വളർച്ച രാജ്യം നിലവിലെ സാഹചര്യത്തോട് പൊരുത്തപ്പെടുന്നതിൻെറ സൂചനയാണെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്കിലെ റിസർച്ച് ഡയറക്ടർ ജെയിംസ് സ്മിത്ത് പറഞ്ഞു.