കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം. പൂമാലകൾ അണിയിച്ചും കതിനകൾ പൊട്ടിച്ചുമാണ് സ്വീകരിച്ചത്. വിശ്വാസികളും ബന്ധുക്കളും ഉൾപ്പടെ വൻ ജനാവലിയാണ് ഫ്രാങ്കോയെ സ്വീകരിക്കാനായി തൃശൂർ മറ്റത്ത് തടിച്ചു കൂടിയത്.

കാറിൽ വന്നിറങ്ങിയ ഉടനെ പൂമാലകൾ അണിയിക്കുകയായിരുന്നു. ആദ്യം ബിഷപ്പ് മറ്റം പള്ളിയിൽ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥന ചൊല്ലി. തുടർന്ന് ദേവാലയത്തിലെ ആരാധനാ ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് 105 കതിനയാണ് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് ഫ്രാങ്കോയ്ക്ക് വേണ്ടി 105 കതിനകൾ പൊട്ടിച്ചത്.

വീട്ടിൽ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരുന്നു ഫ്രാങ്കോയുടെ മടക്കം. ചാലക്കുടി പള്ളിയിൽ സഹോദരിയുടെ കുഴിമാടത്തിനരികിലും പോയി. ഇവിടെയും നിരവധി പേരാണ് ബിഷപ്പിനെ സ്വീകരിക്കാനായി കാത്തുനിന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

ഈ കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു കോടതി വിധി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത അറിയിച്ചിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്ക് എതിരെ ചുമത്തിയ കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.

തന്നെ, പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. ഒട്ടേറെ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ബിഷപ്പിന് എതിരെ കേസെടുത്തത്. തന്നെ വധിക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീ ഇതിനിടെ പരാതി നൽകിയിരുന്നു.