ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലെ എല്ലാ വീടുകളിലും വാട്ടർ മീറ്ററിംഗ് നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് സർക്കാർ ഈയാഴ്ച മാർഗ്ഗനിർദേശം പുറത്തിറക്കിയേക്കും. വരൾച്ചയും വെള്ളപ്പൊക്കവും മൂലം ജലവിതരണം സമ്മർദ്ദത്തിലാകുന്നതും ആവശ്യകത കൂടുന്നതുമാണ് ഈ നടപടിയ്ക്കു കാരണം. 30 വർഷമായി ഇംഗ്ലണ്ടിൽ പുതിയ വലിയ റിസർവോയറുകളൊന്നും നിർമ്മിച്ചിട്ടില്ല. പൈപ്പുകളിൽ നിന്നുള്ള ചോർച്ച കാരണം ജലത്തിന്റെ മൂന്നിലൊന്ന് പാഴാകുന്നു. രാജ്യത്തിന്റെ അടിസ്ഥാന സൗകാര്യങ്ങളെപറ്റിയുള്ള സമഗ്രമായ വിലയിരുത്തൽ നാഷണൽ ഇൻഫ്രാസ്ട്രക്ചർ കമ്മീഷൻ ബുധനാഴ്ച പ്രസിദ്ധീകരിക്കും.

നെറ്റ് സീറോ ഗ്രീൻഹൗസ് എന്ന നിയമപരമായ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ യുകെ പിന്നാക്കം പോവുകയാണെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകാനും സാധ്യതയുണ്ട്. സർക്കാർ സമീപകാല പ്രഖ്യാപനങ്ങളുടെ വെളിച്ചത്തിൽ കമ്മീഷന്റെ കണ്ടെത്തലുകളിൽ പലതും വിവാദമാകാൻ സാധ്യതയുണ്ട്. നദികളിലെ മലിനജലം വ്യാപകമായ ജനരോഷത്തിന് കാരണമായിട്ടുണ്ട്. മിക്കവർക്കും അവരുടെ ജലവിതരണത്തിൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഇനി അതിനും സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

വെള്ളം ഉപയോഗിക്കുന്നവരിൽ നിന്ന് ന്യായമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന് വാട്ടർ മീറ്ററിംഗ് ഉറപ്പാക്കും. മലിനജല പ്രതിസന്ധി പരിഹരിക്കുന്നതിനും ക്ഷാമം ഒഴിവാക്കുന്നതിനും ഏകദേശം 96 ബില്യൺ പൗണ്ട് നിക്ഷേപം ആവശ്യപ്പെടുന്നു. ഒമ്പത് പുതിയ ഡസലൈനേഷൻ പ്ലാന്റുകളും ആവശ്യമായി വന്നേക്കാം. 2038 ഓടെ ഒരു വ്യക്തിയുടെ ജല ഉപഭോഗം 20% കുറയ്ക്കുക, 2050 ആകുമ്പോഴേക്കും പ്രതിദിനം 145 ലിറ്ററിൽ നിന്ന് 110 ആയി കുറയുക എന്ന നിയമപരമായ ലക്ഷ്യം ഇതിനകം തന്നെ നിലവിലുണ്ട്.