ഡാലസ്: ഷെറിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് നല്‍കിയ പുതിയ മൊഴി പുറത്ത്. കുട്ടിയെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണ് കുട്ടി മരിച്ചതെന്നാണ് വെസ്ലി നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസവുമുണ്ടാകുകയും കുട്ടി അബോധാവസ്ഥയിലാകുകയും ചെയ്തു. മരിച്ചെന്നു കരുതി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെസ്ലി പറഞ്ഞു. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചതിനുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പുലര്‍ച്ചെ 3 മണിയോടെ പാല്‍ കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ വീടിനു പുറത്ത് മരത്തിനു കീഴില്‍ നിര്‍ത്തിയെന്നും പിന്നീട് ചെന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു എന്നുമായിരുന്നു വെസ്ലി ആദ്യം നല്‍കിയ മൊഴി. ഇതേത്തുടര്‍ന്ന് വെസ്ലിയെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ മൃതദേഹം വീടിന് ഒരു കിലോമീറ്റര്‍ അകലെ കണ്ടെത്തിയതിനു ശേഷമാണ് വെസ്ലി ആദ്യം നല്‍കിയ മൊഴി തിരുത്തിയത്. കാറില്‍ നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകള്‍ ഷെറിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കാന്‍ പോലീസിനെ സഹായിച്ചു.

ഏഴാം തിയതിയാണ് ഷെറിനെ കാണാനില്ലെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. പിന്നീട് കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് ചെന്നായ്ക്കളുള്ളതിനാല്‍ മുറ്റത്തു നിര്‍ത്തിയ കുട്ടിയെ ചെന്നായ്ക്കള്‍ പിടിച്ചിട്ടുണ്ടാകുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു.