വീട്ടമ്മയെ കാട്ടാന ചവിട്ടി കൊന്നു. ചട്ടമൂന്നാര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഭര്‍ത്താവ് കുമാര്‍ ഓടി രക്ഷപെട്ടു. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടില്‍ ആനയിറങ്കല്‍ ഡാമിനും പൂപ്പാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് രാവിലെ 5:50നാണ് ദാരുണ സംഭവമുണ്ടായത്.

മധുരയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഇരുവരും എസ് വളവില്‍ നിലയുറപ്പിച്ച ഒറ്റയാന്റെ മുന്നില്‍പ്പെട്ടു. കുമാര്‍ ഉടന്‍ തന്നെ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞു. മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിയുകയായിരുന്നു. കുമാര്‍ വാഹനത്തിനടിയിലും വിജി മുകളിലുമായാണ് വീണത്. പിന്നാലെ ആന വിജിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ വിജി മരണപ്പെട്ടു.

കുമാര്‍ ഓടി മാറിയതിനാലാണ് ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപെട്ടത്. ചട്ടമൂന്നാറില്‍ തോട്ടം തൊഴിലാളികളാണ് ഇരുവരും. വിജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്കേറ്റ കുമാറും ഇവിടെ ചികിത്സയിലാണ്. പതിവായി കാട്ടാനകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ശങ്കരപാണ്ഡ്യമേട്.