കോട്ടയം: വര്‍ഷങ്ങളോളം നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ. മാണിയെ വിമര്‍ശിച്ച് കെ.എം മാണിയുടെ മകളുടെ ഭര്‍ത്താവ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം.ബി ജോസഫാണ് ഭാര്യാസഹോദരന്റെ രാഷ്ട്രീയ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണിപോലും എല്‍ഡിഎഫില്‍നിന്ന് തിരികെ യുഡിഎഫില്‍ എത്തി എന്നതാണ് ചരിത്രമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാറ്റം ഭൂഷണമല്ല. ഇടതുപക്ഷത്ത് കേരളാകോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും സാധിക്കില്ല. ഈ സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പണ്ട് ഇടതുപക്ഷത്തോട് ഐക്യം പ്രഖ്യാപിച്ച മാണി രണ്ട് വര്‍ഷത്തിന് ശേഷം തിരികെ യുഡിഎഫില്‍ എത്തിയതെന്നും എം.ബി ജോസഫ് പറഞ്ഞു.

ബാര്‍ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്നും ജോസഫ് വ്യക്തമാക്കി. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.