അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജൂൺ 21 -ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സാധ്യത മങ്ങുന്നു. ഡെൽറ്റാ വേരിയന്റ് എന്നറിയപ്പെടുന്ന ജനിതകമാറ്റം വന്ന ഇന്ത്യൻ വകഭേദം രാജ്യത്ത് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോക് ഡൗൺ ഇളവുകൾ പിൻവലിക്കുന്നത് അനിശ്ചിതത്വത്തിലായത്. ജൂൺ 21 നാണ് രാജ്യത്ത് ലോക് ഡൗൺ ഇളവുകൾ പൂർണമായി പിൻവലിക്കുന്നതിന് പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും ഈ വിഷയത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല എന്നാണ് ഡൗണിങ് സ്ട്രീറ്റിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

രോഗവ്യാപനം നിയന്ത്രണവിധേയമായി എന്ന് കരുതിയപ്പോഴാണ് ബ്രിട്ടനിൽ ജനിതകമാറ്റം വന്ന കോവിഡ് വൈറസിൻ്റെ വ്യാപനം ഭീഷണിയായി ഉയർന്നുവന്നത്. കഴിഞ്ഞ ആഴ്ച മാത്രം ഡെൽറ്റാ വേരിയൻറ് 30,000 പേരെയാണ് ബാധിച്ചത്. ഡെൽറ്റാ വേരിയൻറ് വളരെ വേഗത്തിൽ വ്യാപിക്കുന്നതും കൂടുതൽ മാരകമാണെന്നും പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പുനൽകി.

ഇന്ത്യയിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഡെൽറ്റാ വേരിയന്റാണ് നിലവിൽ യുകെയിലെ 90% കോവിഡ് രോഗികളെയും ബാധിച്ചിരിക്കുന്നത്. കെന്റ്,ആൽഫാ വേരിയന്റിനേക്കാൾ 60 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതാണ് ഡെൽറ്റാ വേരിയന്റ് എന്നുള്ളതാണ് യുകെയിൽ ഇത്രമാത്രം രോഗവ്യാപനം ഉണ്ടാകാനുള്ള കാരണം. മറ്റു വൈറസ് വകഭേദങ്ങളെക്കാൾ ഡെൽറ്റാ വേരിയന്റ് ബാധിച്ചവർ ഹോസ്പിറ്റലിൽ പ്രവേശിക്കാനുള്ള സാധ്യത രണ്ടിരട്ടിയാണ്. വാക്സിൻ എടുക്കുക എന്നതാണ് നമ്മുടെ ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗമെന്ന് യു കെയിലെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ആയ ഡോക്ടർ ജെനി ഹാരിസ് പറഞ്ഞു.