പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ​​ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ പൂഞ്ഞാർ സ്വദേശികളായി രണ്ട് പേർ അറസ്റ്റിൽ. ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ മകളുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പാല കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ പാലാ കുടുംബ കോടതി ഗുമസ്ത റിൻസിയെ ജെയിംസും നിഹാലും കൂടി ആക്രമിക്കുകയായിരുന്നു.

തന്നെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെന്ന റിൻസിയുടെ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.