തിരുവനന്തപുരം: നാലാഞ്ചിറയിൽ യുവതിയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. മണ്ണന്തല സ്വദേശിനിയായ ഹസീന (36)യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ പ്രതിയായ ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.
ഹസീനയും സുരേഷും നാലു മക്കളും ഉൾപ്പെടെ ഏഴുപേരാണ് നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കുറച്ചുകാലമായി കുടുംബപ്രശ്നങ്ങളും തർക്കങ്ങളും നിലനിന്നിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ച ഉണ്ടായ കടുത്ത വഴക്കിനെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചശേഷം ഇരുവരെയും വീട്ടിലേക്ക് മടക്കിയയച്ചിരുന്നു.
ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് സുരേഷ് കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നാല് മക്കളുടെ മുന്നിലായിരുന്നു ആക്രമണം. സംഭവശേഷം കത്തി ശുചിമുറിയിൽ കഴുകിവെച്ച ശേഷം സുരേഷ് കടന്നുകളഞ്ഞു. വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷ് ഇലക്ട്രീഷ്യനാണ്. മണ്ണന്തല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.











Leave a Reply