പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നത് ബോധപൂര്‍വമെന്ന് ഉറപ്പിച്ച് പൊലീസ്. ഇത് വ്യക്തമാക്കുന്ന എഫ്ഐആറിന്‍റെ പകര്‍പ്പ് പ്രമുഖ മാധ്യമം പുറത്തുവിട്ടു. കൃത്യം നടത്തിയ ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു. പാലക്കാട് പൂളക്കാട് സ്വദേശി ഷാഹിദയാണ് മകൻ ആമിലിനെ ദാരുണമായി കൊലപ്പെടുത്തിയത്. പുലർച്ചെ നാലിനാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

പുതുപ്പള്ളിത്തെരുവ് പൂളക്കാട് താമസിക്കുന്ന സുലൈമാന്റെ ഭാര്യ ഷാഹിദ മകൻ ആദിലിനെ കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ആൺ മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ആറുവയസ്സുകാരൻ ആദിൽ. ഉറങ്ങിക്കിടന്ന കുട്ടിയുടെ കാലുകൾ കൂട്ടികെട്ടിയശേഷം വീട്ടിലെ ശുചിമുറിയിൽ കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു. കാൽകൂട്ടി കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നതും. കൊലപാതകം നടത്തിയ ശേഷം അമ്മ ഷാഹിദ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഇന്നലെ അടുത്തുള്ള വീട്ടിൽ നിന്ന് ജനമൈത്രി പൊലിസിന്‍റെ നമ്പർ വാങ്ങിയിരുന്നു. ദൈവത്തിനു വേണ്ടി മകനെ ബലി നൽകിയെന്നാണ് പൊലിസിനോട് അമ്മ പറഞ്ഞത്. കൊലപാതകം നടന്നത് ഭർത്താവോ മറ്റു മക്കളോ അറിഞ്ഞിരുന്നില്ല. ഇവർ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. ഷാഹിദ ഇപ്പോൾ ഗർഭിണിയാണ്. ഏറെക്കാലം മദ്രസാ അധ്യാപികയായി ഷാഹിദ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ് സുലൈമാൻ ടാക്സി ഡ്രൈവറാണ്.