ഐശ്വര്യ പൂജയ്ക്കായി നരബലി നടത്തിയ വാര്‍ത്ത അറിഞ്ഞ് ശരിക്കും ഞെട്ടിയത് പത്തനംതിട്ട ഇലന്തൂരിലെ നാട്ടുകാര്‍. നാടുമായി ഇടപഴകി കഴിയുന്ന കാഞ്ഞിരംമൂട്ടില്‍ വൈദ്യന്മാരായ ഭഗവല്‍ സിംഗും ഭാര്യ ലൈലുമാണെന്ന് മാധ്യമങ്ങളില്‍ നിന്നാണ് നാട്ടുകാര്‍ അറിഞ്ഞത്. നാട്ടുകാര്‍ ‘ബാബു അണ്ണന്‍’ എന്നു വിളിക്കുന്ന വൈദ്യരാണ് ഭഗവല്‍ സിംഗ്. കഴിഞ്ഞ ദിവസവും ഒരു വിവാഹ സ്ഥലത്ത് ഭഗവല്‍ സിംഗും ഭാര്യയുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പല അയല്‍വീടുകളിലും ഭഗവല്‍ സിംഗ് സൗഹൃദ സന്ദര്‍ശനവും നടത്തിയിരുന്നു.

ഇലന്തൂര്‍ മണപ്പുറത്ത് പാരമ്പര്യ വൈദ്യനാണ് ഭഗവല്‍ സിംഗ്. അച്ഛനും അപ്പൂപ്പന്മാരും പാരമ്പര്യമായി തിരുമ്മു ചികിത്സ നടത്തുന്ന കേന്ദ്രമാണിത്. അവര്‍ നല്ല കൈപുണ്യമുള്ളവരായിരുന്നു. ആ പാരമ്പര്യം തന്നെ ഭഗവല്‍ സിംഗിനുമുണ്ടായിരുന്നു. നാട്ടുകാര്‍ അടക്കം നിരവധി പേര്‍ ദിവസവും ഇവിടെ തിരുമ്മലിന് എത്താറുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ ദിവസവും വരും. തിരക്ക് കഴിയുമ്പോള്‍ ഭഗവല്‍ സിംഗ് പുറത്തുവരാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

നിരവധി വാഹനങ്ങള്‍ ദിവസവും വന്നുപോകാറുണ്ട്. തിരുമ്മാന്‍ എത്തുന്നവരാണെന്നാണ് കരുതിയത്. ഇന്നു രാവിലെയും വാഹനങ്ങള്‍ വന്നു. എന്നാല്‍ വൈദ്യരില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി വൈദ്യരുടെ ഭാര്യ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം. ചന്ദനതിരി കത്തിക്കുന്നതിന്റെ സുഗന്ധവും വന്നിരുന്നു. എല്ലാ വീട്ടിലും നടക്കുന്ന പോലെയുള്ള പ്രാര്‍ത്ഥനയാണെന്നാണ് കരുതിയതെന്നും നാട്ടുകാര്‍ പറയുന്നു.

ഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കും പൂജ നടത്താന്‍ സമീപിക്കുക എന്ന ശിഹാബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടാണ് ദമ്പതികള്‍ സമീപിച്ചത്. ഇവരില്‍ നിന്ന് പൂജയ്ക്കായി പണവും ഈടാക്കി. തുടര്‍ന്ന് ശിഹാബ് തന്നെയാണ് നരബലിയെ കുറിച്ച് പറഞ്ഞത്. അതിനുള്ള ഇരകളെയും ഇയാള്‍ തന്നെ എത്തിച്ചുകൊടുക്കുകയായിരുന്നു.

കാലടി മറ്റൂര്‍ സ്വദേശിനി റോസിലിയെ ഇതിനു വേണ്ടി ആദ്യം തിരുവല്ലയില്‍ കൊണ്ടുപോയി പൂജ നടത്തി തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ജൂണിലാണ് ഈ സംഭവം. റോസിലിയെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ പാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചില്ല.

ഐശ്വര്യം വര്‍ധിക്കാന്‍ ഒരു നരബലി കൂടി നടത്തണമെന്ന് ശിഹാബ് ആവശ്യപ്പെട്ടു. ഇതിനായി പത്മയെ കൊച്ചിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി. കാറിലാണ് ഇവരെ കടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയാലെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭിക്കുമെന്ന ദക്ഷിണ മേഖല ഐജി. പി.പ്രകാശ് പറഞ്ഞു. ഇപ്പോള്‍ രണ്ടു കൊലപാതക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയോ എന്ന് അന്വേഷിച്ചുവരുന്നു. റോസിലിയെ ജൂണിലാണ് കാണാതായത്. റോസിലിയെ കൊലപ്പെടുത്തിയ വിവരം പ്രതികളാണ് പറഞ്ഞത്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള കൊലയാണെന്നാണ് പ്രതികള്‍ പറഞ്ഞത്. നരബലിയാണോ എന്ന് പരിശോധിച്ചുവരികയാണ്.

ശിഹാബ് ആണ് ഏജന്റായി ഇവര്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയത്. രണ്ട് മൃതദേഹങ്ങളും ഒരിടത്താണ് കുഴിച്ചിട്ടിരിക്കുന്നതെന്നും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജുവും അറിയിച്ചു. കൊലപാതകം അതിക്രൂരമായ രീതിയിലാണ് നടത്തിയിരിക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു. മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സംഘമാണ് അന്വേഷണ സംഘത്തിലുള്ളത്.