വുമണ്‍ ഓഫ് ദ ഇയര്‍ 2017 തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ച് മലയാളി നടി പാര്‍വതി. ഔണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ദ ന്യൂസ് മിനിറ്റ്’ നടത്തിയ തെരഞ്ഞെടുപ്പിലാണ് പാര്‍വതി ഇടം നേടിയത്. നടി ഭാവനയും പട്ടികയിലുണ്ട്. മമ്മൂട്ടി നായകനായ കസബ സിനിമയിലെ ഒരു ഡയലോഗില്‍ സ്ത്രീവിരുദ്ധത പ്രകടമായിരുന്നു എന്ന് വിമര്‍ശിച്ച പാര്‍വതി രൂക്ഷമായ സൈബര്‍ ആക്രമണത്തിനു ഇരയായെങ്കിലും നിലപാടില്‍ ഉറച്ചു നിന്നു. ഇതാണ് പാര്‍വതിയെ തിരഞ്ഞെടുക്കാന്‍ കാരണം.

മലപ്പുറത്തുനിന്നുള്ള ഡോക്ടറായ ഷിംന അസീസും പട്ടികയിലുണ്ട്. പ്രതിരോധ കുത്തിവെപ്പ് വാക്‌സിനായ മീസില്‍സ് റുബെല്ലയെ കുറിച്ചുള്ള ബോധവത്കരണം നടത്തിയതിനാണ് ഷിംന പട്ടികയില്‍ ഇടം പിടിച്ചത്. തന്റെ നിലപാടുകള്‍ സുപ്രീംകോടതിയില്‍ പോലും ഉറച്ച ശബ്ദത്തില്‍ പ്രകടിപ്പിച്ച ഹാദിയയും പട്ടികയില്‍ ഇടം നേടി. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിനായി രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും നടി നയന്‍താര, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ് പദ്മശാലി, വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗില്‍ തുടങ്ങി പതിനെട്ട് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്.