സിനിമ കാലത്തിന്റെ, കാലദോഷത്തിന്റെ മാധ്യമമായി മാറുകയാണോ?  മണ്ണിലെ നരകജീവിതത്തിൽ നിന്ന് മോചനം നേടി സ്വർഗ്ഗത്തിൽ സന്തുഷ്ടനായി ജീവിക്കുന്ന മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയൽ പരലോകത്തിരുന്ന് വിലപിക്കുന്നത്  “പിതാവേ ഇവരോട് ക്ഷമിക്കേണമേ”യെന്നാണ്.  2022 ലെത്തി നിൽക്കുമ്പോൾ സിനിമകളുടെ  ഭാഷ മാറി,  കഥ മാറി, വേഷം  മാറി, സ്ത്രീകളോടുള്ള സമീപനം മാറി. ദുർമോഹികളായ ചെന്നായ്ക്കളെ തിരിച്ചറിയാതെ ധനസമൃദ്ധിയിലും പേരിലും അത്യാഗ്രഹം പൂണ്ടവർ സിനിമയുടെ പഴകിയ മട്ടുപ്പാവിൽ ഇന്നും ജീവിക്കുന്നു.   സിനിമയുടെ തിരശീലയിൽ വെള്ളിമേഘങ്ങളെപോലെ   അരിച്ചരിച്ചു നമ്മിലേക്ക് പുഞ്ചിരിപ്രഭ പൊഴിച്ചുവരുന്ന നിറച്ചാർത്തുള്ള   സുന്ദരി സുന്ദരന്മാരുടെ പോയ്മുഖങ്ങൾ, കായിക -കാലിക-ജാലവിദ്യകൾ  ചിത്രീകരിക്കാൻ ആരും മുന്നോട്ട് വരാറില്ല. എന്റെ “കവിമൊഴി”യിൽ പ്രസിദ്ധികരിച്ച “കാലയവനിക” എന്ന നോവലിൽ  ഒരു നടിയുടെ പ്രത്യാശ നശിച്ച മാനസികാവസ്ഥ എഴുതിയിട്ടുണ്ട്.  അതിലെ രംഗവിവരണങ്ങൾ സിനിമാലോകത്തെ സ്വഭാവ സങ്കീര്ണതകളെ  തുറന്നുകാട്ടുന്നതിനാൽ സിനിമയുടെ അലിഖിത നിയമങ്ങൾ അതൊരു പ്രദർശന വസ്തുവാക്കില്ല. മനുഷ്യ മനസ്സിൽ ധാരാളം ഭൂതങ്ങൾ ജീവിച്ചിരിക്കുന്നത് മനുഷ്യരിലെ ആത്മബോധം വികസിക്കാത്തതുകൊണ്ടാണ്. അതിനവർ ചെയ്യേണ്ടത് നമ്മിലൊളിഞ്ഞിരിക്കുന്ന ദുരാഗ്രഹം മാറ്റി നല്ല കർമ്മം ചെയ്യുകയാണ് വേണ്ടത്. 

 

ചലച്ചിത്രത്തിന്റ ജൈത്രയാത്ര ആരംഭിക്കുന്നത് 1954 ൽ പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ പി.ഭാസ്കരൻ സംവിധാനം ചെയ്ത   “നീലക്കുയിൽ” എന്ന ചിത്രമെങ്കിലും  1965 ൽ “ചെമ്മീൻ” എന്ന ചിത്രത്തിന് സ്വർണ മെഡൽ  ദേശീയ പുരസ്കാരമായി കിട്ടിയപ്പോഴാണ് മലയാള സാഹിത്യത്തിന്റെ കലാമൂല്യം, മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടത്.  എന്റെ ആദ്യ നോവൽ “കണ്ണീർപ്പൂക്കൾ” (എസ്.പി.സി.എസ്/എൻ.ബി.എസ് -1990 ) അവതരികയെഴുതിയ തകഴി ശിവശങ്കരപ്പിള്ള സാറുമായി “ചെമ്മിൻ”  സിനിമയിലഭിനയിക്കുന്ന സത്യൻ, മധു, ഷീലയെപ്പറ്റി പറഞ്ഞതിനൊപ്പം ഇന്നത്തെ താരാധിപത്യമൊന്നും അന്നില്ലായിരുന്നുവെന്നും തകഴി സൂചിപ്പിച്ചു.   മദ്യപാനം ചിലർക്ക് ആനന്ദം നല്കുന്നതുപോലെ സിനിമ ഭോഗ്യവസ്തുക്കളിൽ ചില പെൺകുട്ടികൾ  മധുരമധുരമായി വഴുതിവീഴുന്നു.    സിനിമ  രംഗം ചില വമ്പന്മാരുടെ കൈകളിലായതിനാൽ  പെൺകുട്ടികൾ അനുസരിക്കാനൊരുങ്ങി നിൽക്കണമെന്നാണോ?  
 
ഫ്രഞ്ച് സഹോദരന്മാരായ ഔഗസ്റ്റ് -ലൂയി ലെയർമാർ സിനിമാറ്റഗ്രാഫ് കണ്ടുപിടിച്ചതോടെ ലോകമെങ്ങും  തിരശീലയിലേക്ക് ദ്ര്യശ്യങ്ങൾ വിക്ഷേപണം ചെയ്തു തുടങ്ങി.  നമ്മുടെ നാട്ടിലും  കുഞ്ചാക്കോ, പദ്മരാജൻ, കെ.ജി.ജോർജ്,  ടി.വി.ചന്ദ്രൻ, ഹരിഹരൻ, പവിത്രൻ, രാമുകാര്യാട്ട്, ജി.അരവിന്ദൻ,  എം.ഡി.വാസുദേവൻ നായർ, ഫാസിൽ, അടൂർ ഗോപാലകൃഷ്ണൻ,  ഐ.വി.ശശി, ഷാജി എൻ.കരുൺ, കെ.എസ്.സേതുമാധവൻ, സിബി മലയിൽ, ബ്ലെസ്സി, സത്യൻ അന്തിക്കാട്,ലോഹിതദാസ്, ശ്യാമപ്രസാദ്  തുടങ്ങി എത്രയോ ചലച്ചിത്രകാരന്മാരിലൂടെ മലയാള  സിനിമക്ക് കലാമൂല്യമുള്ള  ജീവിത കഥകൾക്ക് പുതുജീവൻ നൽകി ആസ്വാദകരുടെ മനസ്സിൽ ഇടം തേടി. ഇന്ന് ചിലരുടെ ലക്‌ഷ്യം പേരുണ്ടാക്കണം കലാസൃഷ്ടിയേക്കാൾ സമ്പത്താണ് പ്രധാനം. ആ കുട്ടത്തിൽ  ചലച്ചിത്ര-തൊഴിൽ  തിരശീലക്കുള്ളിൽ സ്ത്രീകളോട് കാട്ടുന്ന ബീഭത്സതയുടെ, ചുഷണങ്ങളുടെ ചുരുളുകൾ നിവർത്താൻ വെക്തിത്വമുള്ള സ്ത്രീകൾ    പിന്തിരിഞ്ഞോടാതെ സ്ത്രീകളെ പിച്ചിച്ചീന്തിയെറിയുന്നവർക്കെതിരെ  ശബ്ദമില്ലത്തവരുടെ ശബ്ദമായി രംഗത്ത് വന്നിരിക്കുന്നു.  തെഴിൽ രംഗത് നടക്കുന്ന ദുരുഹതകൾ മാറ്റി  സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ പുറത്തു കൊണ്ടുവരുമോ?  
 
ആദ്യ കാലങ്ങളിൽ മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് തന്നെ മാതൃകയായിരിന്നു. അന്ന് ധനത്തിന് ഒരു വേലിയുണ്ടായിരുന്നു. ആ വേലി  ധർമ്മ നീതിയായിരിന്നു. ഇന്ന്  സിനിമയിൽ  ധനം കള്ളപ്പണമായാലും പെരുകി. മനുഷ്യരുടെ അത്യാർത്തി, ആഡംബര ജീവിതം, ശരീരം പങ്കിട്ടാലും ജീവിതാനന്ദം തുടങ്ങിയവയിൽ മനുഷ്യർ മുങ്ങിപ്പോകുന്നു. പേരിനും പ്രശസ്തിക്കുംവേണ്ടി ഭ്രാന്തുപിടിച്ചു നടക്കുന്നവരാണ്  പൈശാചികമായി പിച്ചിച്ചീന്തുന്നത്. അതൊന്നും പുറത്തുപറയാതെ   ഭീരുക്കളായ പെൺകുട്ടികൾ നമ്മുടെ മുന്നിൽ  നിത്യവും  മരിച്ചുകൊണ്ടിരിക്കുന്നു. കലാ സാഹിത്യ രാഷ്ട്രീയ വേദികളിൽ കാണപ്പെടുന്നതുപോലെ “നീ എന്റെ പുറം ചൊറിയുക, ഞാൻ നിന്റെ പുറം ചൊറിയാം” എന്ന സിന്താന്തം ചിലരുടെ സ്വകാര്യതാല്പര്യങ്ങൾക്കായി ശരീരം ബലികൊടുക്കാൻ തയ്യാറല്ല എന്നതിന്റ തെളിവാണ്. സ്ത്രീകൾ തൊഴിൽ ചെയ്യുന്ന പല മേഖലകളിലും പല സ്ത്രീകളും ഒട്ടകപക്ഷിയെപോലെയാണ്. ആരും കാണാതിരിക്കാൻ തല മണ്ണിൽ പുഴ്ത്തിവെക്കും.  ഒരുപക്ഷെ ജീവിത ഭദ്രത നോക്കിയും വിദൂരഭാവിയെ ഓർത്തു തീരുമാനങ്ങൾ എടുക്കാതെ പൊരുത്തപ്പെട്ടുപോകുന്നു. ഇവിടെ സ്ത്രീപീഡകർക്ക് മുന്നിൽ സ്ത്രീകൾ തടവുകാരായി മാറുന്നു. സ്ത്രീകളെ വരിഞ്ഞുകെട്ടിയിരിക്കുന്ന ഈ ചങ്ങലകളെ പൊട്ടിച്ചെറിയാൻ സർക്കാരുകളാണ് മുന്നോട്ട് വരേണ്ടത്. ചില രാഷ്ട്രീയ പാർട്ടികൾ  അധികാരം നിലനിർത്താൻ  ജനങ്ങളെ വിഭജിച്ചു നിർത്തുന്നതുപോലെ സ്ത്രീകളെ വിഭജിക്കരുത്. 
 
ഈ അവസരം ഓർമ്മയിലെത്തിയത് വർഷങ്ങൾക്ക് മുൻപ് സ്പെയിനിൽ കണ്ട കാളപ്പോരാണ്. അതെന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ” എന്ന യാത്രവിവരണത്തിലുണ്ട്.  സ്ത്രീകൾ തൊഴിൽ ചെയ്യുന്ന മേഖലകളിൽ  ചിലർ പെൺകുട്ടികളെ കാളപ്പോരിനൊരുക്കുന്നതുപോലെ മെരുക്കിയെടുക്കുന്നു. ഒരിക്കൽ ആ കാമചാലിൽ വീണാൽ രക്ഷപ്പെടുക പ്രയാസമാണ്.  കാളകൾക്ക് രക്ഷപ്പെടാനാവാതെ എല്ലായിടവും കെട്ടിയടച്ചു് കാളപ്പോര് കണ്ട് രസിക്കുന്ന, കയ്യടിക്കുന്ന, കാളയുടെ രക്തവും മാംസവും വാർന്നുപോയാലും മദ്യ   മാംസ  ലഹരിയുടെ നിലാവിൽ ആനന്ദം കാണുന്ന എന്തും മായാജാലകങ്ങൾപോലെ കണ്ടരിക്കുന്ന കുറെ പ്രേക്ഷകർ.  കാളകളോടെ കാട്ടുന്ന ക്രൂരതപോലെ തിരശീലക്കുള്ളിൽ ഈ കാളപ്പോര് ചിലർക്ക് വിനോദമാണ്. ജീവിതത്തിൽ സർവ്വ സുഖങ്ങളും തേടിപ്പോകുന്ന, ധനവും പേരും പ്രശസ്തിയും ആഗ്രഹിക്കുന്നവരുടെ മനോരഥം സാഫല്യമടയുമ്പോൾ ആ പാപമാലിന്യത്തിൽ പുതഞ്ഞുപോകാൻ സ്ത്രീത്വം അനുവദിക്കാത്തവരുമുണ്ട്. ആ അഴുക്ക് ചാലിൽ വീണ പ്രമുഖ നടിനടന്മാരുള്ളതുകൊണ്ടാകാം ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനെ നിർബന്ധിക്കുന്നത്. ഈ കൂട്ടർ സിനിമയിലെന്നപോലെ ജീവിതത്തിൽ മാറോടണക്കുകയും, മൂർദ്ധാവിൽ ചുംബിക്കുകയും കാമലീലകളിൽ ഏർപ്പെടുകകയും ചെയ്യുമ്പോൾ ഈ പാപഭാരം വിട്ടൊഴിയുകില്ലെന്നോർക്കുക. മാംസം കൊതിച്ചു നിൽക്കുന്ന കഴുകന്മാരെ തിരിച്ചറിയാത്തവർ പെണ്ണിന് പെൺതന്നെ സ്ത്രീധനം എന്ന് തിരിച്ചറിയുക. പുരുഷാധിപത്യത്തിന് സ്ത്രീകളെ വിട്ടുകൊടുക്കരുത്. 
സിനിമ രംഗം അടക്കിവാഴുന്നവരുടെ മുന്നിലേക്ക് ചെല്ലുന്നവർ    ഉൾ കാഴ്ചകളോ, സൂക്ഷമ ശരീരമെന്ന അറിവോയില്ലാത്തവരാണ്.  ഈ കൂട്ടർ മനസ്സിലാക്കേണ്ടത്  സ്തുതിഗീതങ്ങളിൽ, സമ്പൽ സമൃദ്ധിയിൽ അഹംങ്കാരികളായി ജീവിച്ചാൽ എത്ര  കുളിച്ചുശുദ്ധിവരുത്തിയാലും ആ ശരീരം മാലിന്യംപുരണ്ടതാണ്.  സ്ത്രീകളുടെ തൊഴിലിടം  ധാരാളം നിഗുഢതകൾ ഒളിഞ്ഞിരിക്കുന്നത്  അറിഞ്ഞിട്ടും പലപ്പോഴും മൗനികളായി അറിയാതെ നടക്കുന്നു. അതിന് പുരുഷന്മാരെ  കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശാരീരിക പീഡനങ്ങൾ ഏറ്റുവാങ്ങുന്നവർ അടച്ചുപൂട്ടിയ മനസ്സിന്റെ മടിത്തട്ടിൽ എങ്ങുമെങ്ങും തൊടാതെ കൊണ്ടുനടക്കുന്നു.  മിക്ക തൊഴിലിടങ്ങളിലും സ്ത്രീകൾ അസ്വസ്ഥരാണ്. മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരാണ്. തീപ്പൊരി നിറഞ്ഞ കണ്ണുകളോടെ നോക്കാന്പോലും കരുത്തില്ലാതെ സ്വന്തം കർത്തവ്യത്തിൽ നിന്നകലുന്നു. വിദ്യഭ്യാസ പഠനമേഖലകളിൽ, തൊഴിലിടങ്ങളിൽ  നവീന സംസ്കാരത്തെ വളർത്തുന്ന നിയമങ്ങൾ, ബോധവൽക്കരണമാണ് വേണ്ടത്. ഇന്ത്യയിലെ സ്ത്രീകൾ ചാണകം മെഴുകി നിലത്തിരുന്ന കാലമല്ലെന്നോർക്കുക. വികസിത രാജ്യങ്ങളിലെ സ്ത്രീപുരുഷ നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തുകയാണ് വേണ്ടത്.   തൊഴിൽ രംഗത്തുള്ള  മാന്യവേഷധാരികളുടെ മുഖം മുടി വലിച്ചെറിയാൻ ജസ്റ്റിസ് ഹേമ കമ്മീഷൺ തയ്യാറാകണം അത് മറ്റുള്ള സ്ത്രീകൾക്കും ആവേശം നൽകുന്ന കാര്യമാണ്. സ്ത്രീകളെ ദുര്ബലപ്പെടുത്തുന്നത് ആരാണ്? 
സാങ്കേതിക വിദ്യയിൽ സിനിമാലോകം ഏവരെയും ആകർഷിക്കുന്ന കലാരൂപമാണ്.  അതിൽ സാഹിത്യം, സംഗീതം, വിവിധ കലാരൂപങ്ങൾ അടങ്ങിയതിനാൽ ആസ്വാദകരുടെ മീതേകൂടിയവർ സഞ്ചരിക്കുന്നു.   ഇന്ത്യയിൽ കാണുന്നതുപോലുള്ള സിനിമ പരസ്യങ്ങൾ വികസിത രാജ്യങ്ങളിൽ കാണാറില്ല.  അവർക്ക് സിനിമകളേക്കാൾ ഏറെ താല്പര്യം സംഗീത സാഹിത്യമാണ്.  ദരിദ്ര രാജ്യങ്ങളിലാണ് സിനിമകളുടെ പരസ്യങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.  കേരളത്തിൽ കാണുന്ന ചാനൽ പരസ്യങ്ങൾ സിനിമയുടെ ഭൗതിക പുരോഗതിയെ മുൻനിർത്തിയുള്ളതെങ്കിലും പലപ്പോഴും പലർക്കും ഇത് നിരർത്ഥകമായി തോന്നാറുണ്ട്.  എന്തുകൊണ്ടെന്നാൽ   വിജ്ഞാനപ്രദങ്ങളായ അറിവുകൾ പൂർത്തീകരിക്കപ്പെടാതെ പോകുന്നു.  ചാനലുകൾ ലക്‌ഷ്യം വെക്കുന്നത്  എത്രമാത്രം ലാഭം  വിതച്ചുകൊയ്യാമെന്നാണ്. ഇവർ സിനിമക്ക് എത്ര  സ്തുതിപാടി ജയ് വിളിച്ചാലും   അത് വരും തലമുറക്ക് വിനാശമുണ്ടാക്കുമെന്നറിയുക. ഇന്ത്യൻ  പ്രസിഡന്റ് മെഡൽ, ദേശീയ പുരസ്‌കാരം  ചോദിക്കുന്നതിനേക്കാൾ ഇന്നത്തെ ചോദ്യം ഏതെങ്കിലും  തല്ലിപ്പൊളി സിനിമയിൽ അഭിനയിക്കുന്ന നടൻ, നടി ആരെന്നാണ്.  അല്ലെങ്കിൽ മറ്റൊന്ന്. ഇതിൽ നിന്ന് എന്താണ് കുട്ടികൾക്ക്, കേട്ടിരിക്കുന്നവർക്ക് പഠിക്കാനുള്ളത്?  സ്വന്തം ഭാഷയും സംസ്കാരവും ഉയർത്തികാട്ടേണ്ടവർ, വിജ്ഞാനം പകരേണ്ടവർ  പണം വാങ്ങി സിനിമകൾ പഠിപ്പിക്കാൻ സിനിമകളുടെ പേരുകൾ അടുക്കിയടുക്കി വെച്ചിരിക്കുന്നു.    സിനിമക്കുള്ളിലെ മുഖം മുടികളെ തുറന്നുകാട്ടിയില്ലെങ്കിൽ സിനിമ രംഗംപോലെ മറ്റ് തൊഴിലിടങ്ങളും  വഷളന്മാരുടെ ഒരു കുടാരമായി മാറുമെന്നോർക്കുക. ജസ്റ്റിസ് ഹേമ കമ്മീഷനെ വിമർശിച്ചു്  ദേശീയ വനിതാ  കമ്മീഷനുമെത്തിയിരിക്കുന്നു.  ഹേമ കമ്മീഷൺ ആർക്ക് വേണ്ടി? എന്തിന് വേണ്ടി? ആരാണ് തെറ്റിദ്ധരിപ്പിക്കുന്നത്? സ്ത്രീകളുടെ സുരക്ഷയല്ലേ ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്?  എന്തിനാണ് ഒരു കോടിയോളം ചിലവഴിച്ചത്? കുറ്റവാളികൾ ശിക്ഷിക്കപ്പെടുമോ അതോ രക്ഷപ്പെടുമോ?