ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലണ്ടൻ നഗരത്തിൽ പീപ്പിൾസ് അസംബ്ലി സംഘടിപ്പിച്ച പ്രകടനത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകൾ. തൊഴിലാളി സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും ആളുകളാണ് പ്രതിഷേധവുമായി അണിനിരന്നത്. ‘യൂണിയൻ വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക’ എന്ന മുദ്രാവാക്യവുമായി പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാണ് അവർ രംഗത്തെത്തിയത്. പ്രതിഷേധക്കാർ എംബാങ്ക്‌മെന്റിൽ നിന്ന് ട്രാഫൽഗർ സ്‌ക്വയറിലേക്ക് മാർച്ച് നടത്തി.

മെച്ചപ്പെട്ട വേതനത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും പ്രതിഷേധക്കാർ പറയുന്നത് കേൾക്കാൻ സർക്കാർ നിർബന്ധിതരാകുമെന്നും റാലിയിൽ സംസാരിച്ച മുൻ ലേബർ നേതാവ് ജെറമി കോർബിൻ പറഞ്ഞു.

സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്നും മാസങ്ങൾക്കുള്ളിൽ മൂന്നാമത്തെ പ്രധാനമന്ത്രിയെ തീരുമാനിച്ചത് ഒരു ചെറിയ കൂട്ടമാണെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് ആവശ്യമാണെന്നും പീപ്പിൾസ് അസംബ്ലിയുടെ ദേശീയ ഓർഗനൈസർ റമോണ മക്കാർട്ട്‌നി പറഞ്ഞു. പണിമുടക്കുന്ന ഓരോ തൊഴിലാളികളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.