സ്വന്തം ലേഖകൻ

ആപിന്റെ ഐ ടി സെൽ വിദഗ്ധനായ അങ്കിത് ലാൽ പറയുന്നു ” സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും മുറുകിയ പോരാട്ടമായിരുന്നു ഇലക്ഷൻ ക്യാമ്പയിൻ സമയത്ത് നടന്നത്, അത് അത്ര എളുപ്പമായിരുന്നില്ല, എല്ലാം കയ്യിൽ നിന്നു പോയോ എന്നു തോന്നിയ നിമിഷങ്ങൾ പോലും ഉണ്ടായിട്ടുണ്ട്”. ” പൊട്ടിപ്പൊളിഞ്ഞ ചുമരുകളുള്ള ഉപേക്ഷിക്കപ്പെട്ട സ്കൂൾകെട്ടിടം തെളിവായി കാട്ടി ബിജെപി തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിരുന്നു, ആ സമയത്ത് വോളണ്ടിയർമാർ ഉൾപ്പെടെ പാർട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. എങ്കിലും കൃത്യമായ തെളിവോടുകൂടി ആരോപണങ്ങളെ പൊളിച്ചടുക്കാൻ നമുക്കായി”. മുഴുവൻ ക്യാമ്പയിൻ സമയത്തെയും ഏറ്റവും മികച്ച അനുഭവമായിരുന്നു അതെന്ന് ലാൽ പറയുന്നു.

എഴുപതിൽ 62 സീറ്റും പിടിച്ച് മികച്ച വിജയം കാഴ്ചവച്ച പാർട്ടിക്ക് ഡൽഹിയിലെ പോരാട്ടം നിസ്സാരമായിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയുള്ള കൃത്യമായ ചുവടുറച്ച നീക്കങ്ങൾ പാർട്ടിയെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. പഴയ പരസ്യങ്ങളിൽ നിന്ന് പാരഡി ഉണ്ടാക്കിയും, പ്രശസ്തമായ ബോളിവുഡ് സിനിമകളിൽ നിന്ന് ട്രോളുകൾ ഉണ്ടാക്കിയും, ഭരണ സമയത്തെ വികസനങ്ങളെ കുറിച്ച് ശക്തമായ പ്രസംഗങ്ങൾ അവതരിപ്പിച്ചും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, സോഷ്യൽ മീഡിയ വിദഗ്ധർ രംഗത്തുണ്ടായിരുന്നു. ഡൽഹിയെ പോലെ ഒരിടത്ത് സോഷ്യൽമീഡിയയെ മാറ്റിനിർത്തി ഇലക്ഷൻ പ്രചരണം സാധ്യമല്ല. വോട്ടർമാരുടെ ഭൂരിപക്ഷം പേർക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൃത്യമായ ഇടങ്ങളുണ്ട്. ട്വിറ്റർ , ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പോലെയുള്ളവയിൽ മെയിൻ ആക്ടീവായ മെമ്പേഴ്സ് ആണ് പലരും. അതിനാൽ ആപ്പ്ടീം ഉണ്ടാക്കുന്ന കണ്ടെന്റുകൾ വൈറൽ ആക്കുക എന്നതായിരുന്നു പ്രധാന നീക്കം.

ബിജെപിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭരണ പിഴവുകൾ എടുത്തുകാട്ടി ആയിരുന്നു ചിലയിടങ്ങളിൽ ആക്രമണം. ബിജെപിയുടെ ഈസ്റ്റ് ഡൽഹി എംപി ആയിരുന്ന ഗൗതം ഗംഭീർ ഡൽഹിയിലെ മലിനീകരണത്തെ പറ്റിയുള്ള പാർലമെന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാതെ ക്രിക്കറ്റ് കളിക്കാർക്ക് മധുരം വിതരണം ചെയ്ത് കറങ്ങി നടന്നതിനെ പരിഹസിച്ചത് ഒരു ഉദാഹരണമാണ്. ബിജെപിയുടെ ഡൽഹി പ്രസിഡന്റായ മനോജ് തിവാരിയെയും തങ്ങൾ പ്രധാനമായും ഉന്നം വെച്ചിരുന്നു എന്ന് ലാൽ പറയുന്നു. ഉത്തർപ്രദേശിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം എടുത്ത ലാൽ 2011 മുതൽ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉണ്ട്. എല്ലാ വർഷവും ഓരോ പുതിയ ആശയങ്ങളുമായി അദ്ദേഹം രംഗത്തെത്തുന്നു. അദ്ദേഹത്തെ പോലെ മുഴുവൻ സമയ ആം ആദ്മി പ്രവർത്തകരും, ഡൽഹിക്ക് പുറത്തുള്ള പ്രവർത്തകരും, പാർട് ടൈം പ്രവർത്തകരും ഒക്കെ കൂടി ആഞ്ഞു പിടിച്ച് നേടിയതാണ് ഡൽഹിയിലെ വിജയം.