റഷ്യയില്‍ നടന്ന 21ാം ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്കുള്ള സമ്മാനദാനത്തില്‍ സര്‍പ്രൈസ് താരം. ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്ക് നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലൗ ബെല്‍ജിയം താരം തിബോ കുര്‍ട്ടുവാ സ്വന്തമാക്കി. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസ് ഈ നേട്ടം കരസ്ഥമാക്കുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. ഇരു താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം നടത്തിയപ്പോള്‍ മുന്‍തൂക്കം ഈ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയം ഗോളിക്ക് ലഭിക്കുകയായിരുന്നു.

ക്രൊയേഷ്യയുടെ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിനാണ് ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള സ്വര്‍ണ പന്ത് കരസ്ഥമാക്കിയത്. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍, ബെല്‍ജിയം താരം എഡ്വിന്‍ ഹസാര്‍ഡ് എന്നിവരായിരുന്നു മോഡ്രിച്ചുമായി ഗോള്‍ഡന്‍ ബോളിന് രംഗത്തുണ്ടായിരുന്നത്.

ആറ് ഗോളുകളുമായി ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ ആണ് ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അതേസമയം, ടൂര്‍ണമെന്റിലെ യുവതാരത്തിനുള്ള പുരസ്‌ക്കാരം ഫ്രാന്‍സിന്റെ കെയിലന്‍ എംബാപ്പെയ്ക്ക് ലഭിച്ചു.