സുഹൃത്തായ യുവതിയുടെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി അരവിന്ദ് (38) ആണ് മരിച്ചത്. അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അരവിന്ദന്റെ കുടുംബം രംഗത്തെത്തി. അരവിന്ദന്റെ മരണത്തിൽ വീട്ടമ്മയായ യുവതിക്ക് പങ്കുണ്ടെന്നും അരവിന്ദന്റെ തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വീട്ടമ്മയായ യുവതിയെ കാണാനായി അരവിന്ദൻ യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് തലക്ക് പരിക്കേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുഴഞ്ഞ് വീണതെന്നാണ് ആദ്യം വീട്ടമ്മ പറഞ്ഞിരുന്നത്. നാട്ടുകാരനായ ഓട്ടോ ഡ്രൈവർ വഴിയാണ് അരവിന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ഉച്ചയോടെ വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് അരവിന്ദന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റതായി കണ്ടത്.

അതേസമയം മെഡിക്കൽ കോളേജിൽ യുവാവിനെ പ്രവേശിപ്പിച്ചതിന് പിന്നാലെ യുവതി ആശുപത്രിയിൽ നിന്നും മുങ്ങിയതും വ്യാജ പേര് നൽകിയതും സംശയം ജനിപ്പിക്കുന്നു. യുവാവിനെ പരിശോധിച്ചതിൽ നിന്ന് തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകരണമായി കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.