വയനാട് അമ്പലവയൽ മഞ്ഞപ്പാറയിലുള്ള ക്വാറിക്കുളത്തിൽ വീട്ടമ്മയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്പലവയലിലുള്ള ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മേപ്പാടി കുന്നമ്പറ്റയിലുള്ള മഞ്ജു എന്തിന് മഞ്ഞപ്പാറയിൽ വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കൾക്കും അറിയില്ല. അതേസമയം, തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറയുന്നത്.

മഞ്ജുവിന്റെ അമ്മ വൃക്കേരോഗിയാണ്. ഇവർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ സാധാരണയായി മഞ്ജുവാണ് കൂടെ പോകുന്നത്. പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭർത്താവിന്റെ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് തിരിച്ച് വീട്ടിലെത്താതായതോടെ ഭർത്താവ് സതീഷ് മേപ്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ അടുത്തേക്ക് പോകുന്നുവെന്നാണ് യുവതി പറഞ്ഞതെങ്കിലും സതീഷ് അമ്മയെ വിളിച്ചപ്പോൾ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. ഇതിന് ശേഷം വിളിച്ചു നോക്കിയപ്പോൾ മഞ്ജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് പോലീസിനെ സമീപിച്ചത്.

അതിനിടെ മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് കണ്ടതായി പ്രദേശവാസികളിൽ ചിലർ പറയുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോൾ ബന്ധുവീട്ടിൽ വന്നതാണെന്നായിരുന്നു മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും ജനങ്ങൾ കൈമാറിയിട്ടുണ്ട്.

ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികൾ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയിൽ ഉണ്ടായിരുന്നു. എന്നാൽ മഞ്ജു ഉപയോഗിച്ച മൊബൈൽ ഫോൺ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്പി അജിത്കുമാർ, സുൽത്താൻബത്തേരി ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.