ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമേ ഉള്ളൂ.യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല‌. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു

ചെക്കുകേസിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിനു തിരിച്ചടിയായി ജാമ്യവ്യവസ്ഥിൽ ഇളവു തേടി അജ്മാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൌരൻറെ ആൾജാമ്യത്തിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാറിൻറെ നീക്കമാണ് കോടതി തടഞ്ഞത്.

യുഎഇ പൌരൻറെ പാസ്പോർട്ട് ആൾജാമ്യമായി കോടതിയിൽ സമർപ്പിച്ചു സ്വന്തം പാസ്പോർട് തിരികെ വാങ്ങി നാട്ടിലേക്കു മടങ്ങാനായിരുന്നു തുഷാറിൻറെ നീക്കം. ഇതിനായി കോടതിയിൽ സമർപ്പിച്ച ഹർജി അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ തള്ളി. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരേയോ വിചാരണ പൂർത്തിയാകുന്നതുവരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ളിക് പ്രൊസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിൻറെ ഹർജിയിൽ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തിക ബാധ്യതകൾ സ്വദേശിപൌരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുളളതിനാലാണ് അപേക്ഷ തള്ളിയത്.

പാസ്പോർട്ട് ഉടൻ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ എത്രയും പെട്ടെന്നു ഒത്തുതീർപ്പു നടത്തി കേസവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാനാകും ഇനി തുഷാറിൻറെ നീക്കം. നാസിൽ ആവശ്യപ്പെട്ട തുക കൂടുതലാണെന്നു തുഷാറും തുഷാർ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്നു നാസിലും നിലപാടു തുടരുന്നതിനാൽ നേരിട്ടുള്ള ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ബിസിനസ് സുഹൃത്തുക്കൾ വഴിയുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.