ഡെലിവറി വൈകിയതു ചോദ്യം ചെയ്തതിനു യുവതിയുടെ മൂക്ക് ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സോമോറ്റ ഡെലിവറി ബോയി അറസ്റ്റില്‍. ഡെലിവറി ബോയ് ആയ കാമരാജാണ് നിമിഷങ്ങള്‍ക്കകം അറസ്റ്റിലായത്. ഇന്നലെയാണ് യുട്യൂബറും മെയ്ക്കപ്പ് ആര്‍ടിസ്റ്റുമായ ഹിതേഷ ചന്ദ്രനീ രക്തമൊലിപ്പിച്ചു നില്‍ക്കുന്ന മുഖവുമായി സോഷ്യല്‍ മീഡിയ വഴി പരാതി ഉന്നയിച്ചത്.

മാര്‍ച്ച് ഒമ്പതിന് 3.30 നാണ് ഹിതേഷ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 4.30 ന് ഭക്ഷണം എത്തുമെന്ന മറുപടിയും ലഭിച്ചു. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഭക്ഷണമെത്തിയില്ല. ഓര്‍ഡര്‍ വൈകിയതിനാല്‍ സൊമാറ്റോ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടെന്നും ഒന്നുകില്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുമെന്നും ഇല്ലെങ്കില്‍ കാശ് കുറയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതായും ഹിതേഷ പറഞ്ഞു. ഇതിനിടെയാണ് ഡെലിവറി ബോയി ആക്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വളര്‍ത്തുനായ ഉള്ളതിനാല്‍ ഞാന്‍ വാതില്‍ പൂര്‍ണ്ണമായും തുറന്നില്ല. ആ ഡെലിവറി ബോയിയോട് കാത്തിരിക്കണമെന്നും കസ്റ്റമര്‍ കെയറുമായി സംസാരിക്കുകയാണെന്നും പറഞ്ഞു. തനിക്ക് ആ ഓര്‍ഡര്‍ വേണ്ടെന്നും പറഞ്ഞു. ഇതോടെ അയാള്‍ വാതില്‍ തള്ളിത്തുറന്ന് ഞാന്‍ നിങ്ങളുടെ അടിമയല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ മേശപ്പുറത്ത് വക്കുകയുമായിരുന്നു. പിന്നീട് അയാള്‍ എന്റെ മൂക്കിനിടിച്ച് വേഗത്തില്‍ ഓടിപ്പോയി. എനിക്കൊന്നും ചെയ്യാനായില്ലെന്നും ഹിതേഷ വീഡിയോയില്‍ പറഞ്ഞിരുന്നു.

അതേസമയം, ഹിതേഷ തന്നെ ചെരിപ്പൂരി അടിച്ചപ്പോള്‍ സ്വരക്ഷാര്‍ത്തം പ്രതികരിച്ചെന്നാണു ഡെലിവറി ബോയി കാമരാജിന്റെ വാദം. എന്നാല്‍ മുറിയിലേക്ക് അതിക്രമിച്ചു കയറിയപ്പോഴാണ് ചെരുപ്പൂരിയതെന്നും. അടിക്കുന്നതു മുന്‍പ് തന്നെ തന്നെ ആക്രമിച്ച കാമരാജ് ടേബിളില്‍ നിന്ന് ഭക്ഷണമെടുത്തു ഓടിയെന്ന് ഹിതേഷയും പറയുന്നു.