ആഗോള വിശപ്പ് സൂചികയില്‍ മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലും ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. യൂനിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസിന് താഴെ പ്രായം വരുന്ന 8,82,000 കുട്ടികളാണ് 2018 ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത്. പോഷകാഹാരക്കുറവ്, വിളര്‍ച്ച മറ്റ് രോഗങ്ങള്‍ മൂലമെല്ലാം മരണപ്പെട്ട കുഞ്ഞുങ്ങളുടെ കണക്കാണിത്.

നൈജീരിയ പോലും പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാമതായത്. 8,66,000 ശിശുമരണമാണ് നൈജീരിയയില്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ 4,09,000 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ശരാശരി മരണനിരക്കെടുക്കുമ്പോള്‍ ഇന്ത്യ മുന്നിലെത്തുന്നില്ല. എന്നാല്‍ ജനസംഖ്യ കൂടുതലായതിനാല്‍ അതിനനുസരിച്ച് കുട്ടികളുടെ മരണനിരക്കിലും വ്യത്യാസം വരികയാണ്. ഇതാണ് ഇന്ത്യയെ ഈ പട്ടികയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ കൂടി, ഇത് രാജ്യത്തിന് അപമാനമാണെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്.

ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്നിലെത്തിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്ത് വലിയൊരു വിഭാഗം ജനത പട്ടിണിയിലാണെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ആകെയുള്ള 117 രാജ്യങ്ങളില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയെത്തിയത് 102ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിങ്ങനെയുള്ള അയല്‍രാജ്യങ്ങളെയെല്ലാം പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ തോല്‍പിച്ചു. രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്ഥിതിയെന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ കണക്കുകള്‍. ഇതിന് പിന്നാലെയാണ് യുനിസെഫിന്റെ പുതിയ റിപ്പോര്‍ട്ട് വന്നത്.