സ്വന്തം ലേഖകൻ

11, 000 വ്യക്തികളിൽ നടത്തിയ സർവ്വേയിൽ, ഇംഗ്ലണ്ടിൽ നാനൂറിൽ ഒരാൾക്ക് കോവിഡ് ബാധ ഉണ്ടെന്ന് കണ്ടെത്തി. മെയ്10 വരെയുള്ള രണ്ട് ആഴ്ചകളിലായി നടത്തിയ സ്വാബ് ടെസ്റ്റുകളുടെ ഫലത്തിൽ നിന്നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഈ കണക്ക് പ്രകാരം ഇംഗ്ലണ്ടിന്റെ 0.27% ജനസംഖ്യയ്ക്ക് അഥവാ 148,000 പേർക്ക് രോഗബാധ ഉണ്ടാകാം. ഈ സർവേയിൽ നിന്ന് രോഗം പടരുന്ന വേഗതയും, വഴികളും കണ്ടെത്താനുംആരോഗ്യപ്രവർത്തകർക്ക് എളുപ്പത്തിൽ രോഗത്തിന്റെ റീപ്രൊഡക്ഷൻ (ആർ ) നമ്പർ തീരുമാനിക്കാനും കഴിയും. ഇനിയും 25000 ത്തോളം പേരിൽ സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

അയ്യായിരത്തോളം വീടുകളിലായി നടത്തിയ സർവേയിൽ ഹോസ്പിറ്റലിലോ കെയർ ഹോമുകളിലോ ചികിത്സയിൽ കഴിയുന്ന രോഗികളെ ഉൾപ്പെടുത്തിയിട്ടില്ല. ഇവരുടെ എണ്ണം കൂടി കണക്കാക്കിയാൽ രോഗബാധിതരുടെ സംഖ്യ ഇനിയും ഉയരുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ സൂചിപ്പിക്കുന്നു. 30 ഗാർഹിക പ്രദേശങ്ങളിലായി 11,000 വ്യക്തികളിൽ നടത്തിയ സർവേയിൽ 33 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു, ഇതിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് മറ്റു സെക്ടറുകളെ അപേക്ഷിച്ച് രോഗ സാധ്യത കൂടുതലാണ്.

നാനൂറിൽ ഒരാൾക്ക് രോഗം ഉണ്ടാവുക എന്നാൽ, ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇൻഫെക്ഷൻ ഉള്ള ഒരാളെ കണ്ടുമുട്ടാനുള്ള സാധ്യത കുറവാണ് പക്ഷെ തിങ്ങി നിറഞ്ഞ ഒരു ട്രെയിനിൽ കൊറോണ ബാധിച്ച വ്യക്തികളുമായി സമ്പർക്കം ഉണ്ടായേക്കാം. ഗവൺമെന്റ് ഇപ്പോഴേ ലോക്ഡൗൺ ഒഴിവാക്കുന്നത് ഈ കണക്ക് പ്രകാരം അപകടകരമാണ്. സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ കൂടുതൽ ടെസ്റ്റുകൾ നടത്തുക, വ്യക്തിഗതവിവരങ്ങൾ പരിശോധിക്കുക എന്നിവ മാത്രമാണ് വൈറസ് വ്യാപനം കുറയ്ക്കാൻ സഹായകമായിട്ടുള്ള കാര്യങ്ങൾ. എന്നാൽ ഇംഗ്ലണ്ടിലെ 150,000 പേരിൽ ഇത് പിന്തുടരുക അസാധ്യമാണ്. അതിനാൽ സോഷ്യൽ ഡിസ്റ്റൻസ് തന്നെയാണ് മികച്ച മാർഗം. അതേസമയം കോവിഡ് ബാധിച്ചാൽ മരണ സാധ്യത കൂടുതലുള്ളത് പ്രമേഹരോഗികൾക്ക് ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ നാലിലൊന്ന് പേരും പ്രമേഹരോഗികളായിരുന്നു. ആരോഗ്യവകുപ്പിൻെറ കണക്കുകൾ പ്രകാരം മരണസംഖ്യ 428ൽ നിന്ന് 33,614ലേക്ക് പെട്ടെന്ന് ഉയരുകയായിരുന്നു.

ഇപ്പോൾ യുകെ ആന്റിജൻ ടെസ്റ്റുകളാണ് പൊതുവെ നടത്തിവരുന്നത്, വ്യക്തിക്ക് വൈറസ് ബാധ ഉണ്ടോ എന്ന് തിരിച്ചറിയാൻ ആണ് ഈ ടെസ്റ്റ്. അതേസമയം, പുതിയ ആന്റിബോഡി ടെസ്റ്റിൽ ഒരു വ്യക്തിക്ക് ഇപ്പോൾ വൈറസ് ബാധ ഉണ്ടോ, അഥവാ മുൻപ് രോഗം ബാധിച്ച് പിന്നീട് രോഗമുക്തി നേടിയ വ്യക്തി ആണോ, ഇമ്മ്യൂണിറ്റി വർദ്ധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാനും സാധിക്കും. ഈ ടെസ്റ്റ് കൂടുതലായി പ്രാബല്യത്തിൽ വന്നാൽ സ്ഥിതിഗതികൾ ഉറപ്പായും മാറുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നു. അതിനാൽ ഇത് വ്യാപകമാക്കാനാണ് നീക്കം.