ബ്രിട്ടീഷ് വിന്ററില്‍ സംരക്ഷണത്തിന് ആവശ്യമായ വസ്ത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ പരിക്കേറ്റുവെന്ന് ആഫ്രിക്കന്‍ വംശജനായ സൈനികന്‍. മൈക്കിള്‍ അസിയാമാ എന്ന സൈനികനാണ് മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തണുത്തു മരവിക്കുന്ന കാലാവസ്ഥയില്‍ തണുപ്പില്‍ നിന്ന് രക്ഷ നല്‍കുന്ന വസ്ത്രങ്ങള്‍ നല്‍കാതെ 18 മണിക്കൂര്‍ നീണ്ടുനിന്ന എക്‌സര്‍സൈസില്‍ പങ്കെടുപ്പിച്ചുവെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ക്ക് കടുത്ത ശൈത്യത്തില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടാകുമെന്ന വസ്തുത അറിയാമായിരുന്നിട്ടും കടുത്ത കാലാവസ്ഥയില്‍ തന്നെ നിയോഗിക്കുകയായിരുന്നുവെന്ന് അസിയാമാ പരാതിപ്പെടുന്നു. സാലിസ്ബറി പ്ലെയിനിലും ലെസ്റ്റര്‍ഷയറിലെ നെയിസ്ബി ബാറ്റില്‍ഫീല്‍ഡിലും നടന്ന എക്‌സര്‍സൈസുകളില്‍ സാധാരണ വേഷത്തില്‍ പങ്കെടുത്ത തനിക്ക് ശരീരത്തിന് മരവിപ്പും കടുത്ത വേദനയും അനുഭവപ്പെട്ടതായി അസിയാമാ ഹൈക്കോടതിയില്‍ പറഞ്ഞു. മിനിസ്ട്രി ഓഫ് ഡിഫന്‍സിനെതിരെ 150,000 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍.

2016 മാര്‍ച്ചിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. വിന്ററിനെ പ്രതിരോധിക്കുന്ന ഗ്ലൗസ്, വിന്റര്‍ സോക്‌സ്, ബൂട്ട്‌സ് തുടങ്ങിയവ ഉള്‍പ്പെടുന്ന കിറ്റ് കൊണ്ടു വരണമെന്ന് തന്റെ മേലുദ്യോഗസ്ഥര്‍ പറഞ്ഞിരുന്നില്ലെന്നും ഇത്രയും കടുത്ത തണുപ്പ് താങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ മുന്നോട്ടു പോകാനാണ് നിര്‍ദേശം ലഭിച്ചതെന്നും അസിയാമാ പറഞ്ഞു. അഡജറ്റന്റ് ജനറല്‍സ് കോറിലായിരുന്നു അസിയാമാ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ എച്ച്ആര്‍, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഐടി വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അഡജറ്റന്റ് ജനറല്‍സ് കോര്‍ ആണ്. 15 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള തണുപ്പില്‍ തനിക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതിയില്‍ ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.

നെയിസ്ബിയില്‍ സിവിലിയന്‍ വേഷത്തില്‍ അഞ്ചു മണിക്കൂര്‍ ലെക്ചര്‍ കേള്‍ക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പറയുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് സാലിസ്ബറി പ്ലെയിനില്‍ നടന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കേണ്ടി വന്നത്. പുലര്‍ച്ചെ മുതര്‍ അര്‍ദ്ധരാത്രി വരെ നീളുന്ന ജോലികളായിരുന്നു ഇവിടെ ചെയ്യേണ്ടി വന്നത്. 2009ല്‍ നടന്ന ഒരു പഠനത്തില്‍ കറുത്തവരായ ബ്രിട്ടീഷ് സൈനികര്‍ക്ക് തണുത്ത കാലാവസ്ഥ താങ്ങാനുള്ള ശേഷി വെളുത്തവരേക്കാള്‍ കുറവാണെന്ന് വ്യക്തമായിരുന്നു. ഈ പഠന റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കിയ റിട്ടില്‍ അസിയാമാ നല്‍കിയിട്ടുണ്ട. തണുത്ത കാലാവസ്ഥയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുള്ളവരെ എത്രയും പെട്ടെന്നു തന്നെ സ്ഥലത്തു നിന്ന് മാറ്റണമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പറയുന്നത്. എന്നാല്‍ ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെന്നാണ് സൈനികോദ്യോഗസ്ഥര്‍ പ്രതികരിച്ചത്. 36 കാരനായ അസിയാമാ ഘാനയിലാണ് ജനിച്ചത്. 2016 ഒക്ടോബര്‍ വരെ ഇദ്ദേഹം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. വില്‍റ്റ്ഷയറിലെ റ്റിഡ്വര്‍ത്തില്‍ ഒരു ഇവാഞ്ജലിക്കല്‍ ചര്‍ച്ചിന് നേതൃത്വം നല്‍കുകയാണ് ഇദ്ദേഹം ഇപ്പോള്‍.