ചൊവ്വയിലെ ജീവനുകളെ തേടി 2030ല്‍ നടത്താനിരിക്കുന്ന ദൗത്യത്തിലെ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകടമെന്ന് മുന്നറിയിപ്പ്. ചൊവ്വ യാത്രികരെ കാത്തിരിക്കുന്നത് കൊലയാളി വൈറസുകളും അന്യഗ്രഹ രോഗാണുക്കളുമാണെന്ന മുന്നറിയിപ്പുമായി ഗവേഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോയാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യത്തോടെ ചൊവ്വയില്‍ ജീവനുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നാസയുടെ ക്യൂരിയോസിറ്റി റോവറിന്റെ ക്യാമറയില്‍ പതിഞ്ഞത് ഫോസിലുകളുടെ ചിത്രങ്ങളാണെന്നും ബഹിരാകാശ മിഷനു വേണ്ടിയുള്ള ഫണ്ടിംഗില്‍ തടസ്സം വരാതിരിക്കാന്‍ നാസ സത്യം മറച്ചുവെക്കുകയാണെന്ന് ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോ ആരോപിക്കുന്നു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അന്യഗ്രഹ ജീവനുകളുണ്ടെങ്കില്‍ അത് ബഹിരാകാശ യാത്രികരുടെ മരണത്തിന് കാരണമായേക്കാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നമുക്ക് പരിചിതമല്ലാത്ത അന്യഗ്രഹ രോഗാണുക്കളുടെയും വൈറസുകളുടെയും ഇടയിലേക്കാണ് ബഹിരാകാശ യാത്രികര്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതെന്ന് ഡോ. ഡിഗ്രെഗോറിയോ ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. യാത്രികരുടെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യത നിലനില്‍ക്കുന്നത് കൊണ്ടു തന്നെ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ചൊവ്വയില്‍ ജീവന്റെ അംശമുണ്ടോയെന്ന് സ്ഥിരീകരിക്കുക അത്യാവശ്യമാണ്. രോഗാണുബാധ മൂലം ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ മറ്റൊരു ദൗത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നതാണ് അനന്തരഫലം. സൂക്ഷ്മജീവികള്‍ ചൊവ്വയുടെ പ്രതലങ്ങളില്‍ ഉണ്ടെന്നുള്ളതിനെക്കുറിച്ച് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബഹിരാകാശ യാത്രികരുടെ ജീവന്‍ അപകടത്തിലാവാതിരിക്കാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ നാസ തയ്യാറാകണമെന്ന് ഡോ. ഡിഗ്രെഗോറിയോ ആവശ്യപ്പെടുന്നു. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കുന്നതായി നാസ അവകാശപ്പെടുന്നുണ്ടെങ്കിലും സത്യത്തില്‍ അവരത് ചെയ്യുന്നില്ല. അന്വഷണം ഫലം ഒരിക്കല്‍ പുറത്തുവിട്ടു കഴിഞ്ഞാല്‍ വീണ്ടും മിഷനുകള്‍ നടക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്ന് ഡോ. ഡിഗ്രെഗോറിയോ ചോദിക്കുന്നു. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിന് മുന്‍പ് അവിടെ ജീവന്റെ അംശമുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നാസ നടത്തുമെന്നാണ് തന്റെ പ്രത്യാശ. അത് സാമാന്യനിതീയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ അന്യഗ്രഹത്തിലേക്ക് മരിക്കാന്‍ അയക്കുന്നതിലൂടെ എന്തു പ്രസിദ്ധിയാണ് ലഭിക്കുകയെന്നും ഇത്തരത്തിലാണെങ്കില്‍ മിഷനുകള്‍ ഉണ്ടാകില്ലെന്നും ഡോ. ഡിഗ്രെഗോറിയോ കൂട്ടിച്ചേര്‍ത്തു.