ന്യൂഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയാണ് കൈകൊള്ളുക. ഹൈക്കമാന്റ് സമ്മര്‍ദ്ദമില്ലെങ്കില്‍ കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതുള്ളുവെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ നിലപാട്.

വടകര, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. വടകര,വയനാട്, എറണാകുളം, ഇടുക്കി ,പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധരണയിലെത്താന്‍ ഇതുവരെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നേരത്തെ പത്തനംതിട്ടയില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഉമ്മന്‍ ചാണ്ടി മത്സരിച്ചില്ലെങ്കില്‍ പകരം ആന്റോ ആന്റണി സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിന് പകരം ഷാനി മോള്‍ ഉസ്മാനെയോ അടൂര്‍ പ്രകാശിനെയോ പാര്‍ട്ടി പരിഗണിക്കാനാവും സാധ്യത. വയനാട്ടില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കണമെന്ന് നേതൃത്വത്തിന്റെ ആവശ്യം. വേണുഗോപാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വടകരയില്‍ മുല്ലപ്പള്ളി മത്സരിക്കില്ലെങ്കില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായേക്കും. പി. ജയരാജനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കെ.കെ രമയെ കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി തോമസിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. പി. രാജീവിനെതിരെ ഹൈബി ഈഡനെ ഇറക്കണമെന്ന് ജില്ലാ കമ്മറ്റിയിലെ ചിലര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇടുക്കിയില്‍ പിജെ ജോസഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തിലും കൃത്യമായി തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കാനെത്തിയതോടെ പത്തനംതിട്ട സീറ്റിന് വേണ്ടി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റിനായി പാര്‍ട്ടിക്കുള്ളില്‍ മത്സരം നടത്തുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ശോഭാ സുരേന്ദ്രനെയോ സി. കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കാനാവും കേന്ദ്ര നേതൃത്വം ശ്രമം നടത്തുക. അതേസമയം തൃശൂരില്‍ ടോം വടക്കന്‍ മത്സരിക്കാനും സാധ്യതയുണ്ട്.