സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേര്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലാ എസ്.പി അകിലേഷ് ബി വാര്യരാണ് ഇവരെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. അറസ്റ്റിലായവരില്‍ ബി.ജെ.പി-ആര്‍.എസ്.എസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ.ബി.വി.പിയുടെ നേതാവും ഉള്‍പ്പെടും. പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും ചോദ്യപേപ്പറായിരുന്നു ചോര്‍ന്നത്. ഇതോടെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.

എ.ബി.വി.പിയുടെ ചത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ ഒരു സ്വകാര്യ കോച്ചിംഗ് സെന്റര്‍ നടത്തുന്നുണ്ട്. കോച്ചിംഗ് സെന്റര്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ ചോദ്യപേപ്പര്‍ വില്‍പ്പന നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

എബിവിപി പ്രവര്‍ത്തകന്‍ അറസ്റ്റിലായതോടെ ബിജെപി സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഝാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.