ലണ്ടന്‍: ആസ്‌ട്രേലിയന്‍ സ്‌കൂളിലെ ഒരു പാതിരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മറച്ച് വച്ചെന്ന് റിപ്പോര്‍ട്ട്. വെയില്‍സ് രാജകുമാരന്‍ പഠിച്ച സ്‌കൂളിലെ പാതിരിക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇയാള്‍ ബാല ലൈംഗികതയില്‍ തത്പരനാണെന്നായിരുന്നു ആരോപണം. ഇയാള്‍ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതിക്കൂട്ടിലായിരിക്കുന്നത്.
1960ല്‍ ഗീലോങ് ഗ്രാമര്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയെ റവ.നോര്‍മാന്‍ സ്മിത്ത് എന്ന പാതിരി ബലാല്‍സംഗം ചെയ്‌തെന്നാണ് സെപ്റ്റംബറില്‍ ആസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്‍ കണ്ടെത്തിരിക്കുന്നത്. എന്നാല്‍ ഇതേ കേസില്‍ ആദ്യം താന്‍ നല്‍കിയ പരാതി പളളി തളളിയെന്ന് ഇപ്പോള്‍ 68 വയസുളള ഈ സംഭവത്തിലെ ഇരയായ അലന്‍ ബേക്കര്‍ എന്ന മുന്‍ ചര്‍ച്ച് വാര്‍ഡന്‍ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുമോയെന്ന് ചോദിച്ച് ബേക്കര്‍ ചാള്‍സ് രാജകുമാരന് കത്തെഴുതിയിരുന്നു. ഗീലോങും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തങ്ങള്‍ക്ക് അറിയണമെന്നും ബേക്കര്‍ പറയുന്നു.

ഇയാള്‍ തന്നെ ചൂഷണം ചെയ്ത ശേഷം ആസ്‌ട്രേലിയയിലേക്ക് പോയതാണോയെന്നും അവിടെയും ഒരു കുട്ടിയെ പീഡിപ്പിച്ച ശേഷം തിരിച്ച് വന്ന് ബ്രിട്ടനില്‍ വികാരിയാവുകയായിരുന്നോ എന്നും ബേക്കര്‍ ചോദിക്കുന്നു. ആസ്‌ട്രേലിയയില്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് അറിയാമായിരുന്നിട്ടും തന്നെ മോശക്കാരനാക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ബേക്കര്‍ ആരോപിക്കുന്നു. എന്ന് മാത്രമല്ല തന്റെ ആരോപണങ്ങളെ അവര്‍ നിര്‍ദാഷിണ്യം തളളുകയും ചെയ്തു.

ആരോപണ വിധേയനായ പുരോഹിതന്‍ സ്മിത് 2012ല്‍ മരിച്ചു. നോര്‍മാന്‍ സ്മിത്തിന് ചാള്‍സ് രാജകുമാരനെ അറിയാമായിരുന്നെന്ന് ഇദ്ദേഹത്തിന്റെ മരണക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചാള്‍സ് രാജകുമാരനെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുളളതായി ആരോപണമില്ല. 1967ലും സ്മിത്ത് ധാരാളം കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ട്.

1962ല്‍ ബേക്കറെ സ്മിത്ത് തന്റെ പാരിഷ് ഹാളിലേക്ക് വിളിച്ചു. തനിക്കായി അവിടെ ഒരു പെണ്‍കുട്ടി കാത്തിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ഇത് അയാളുടെ താത്പര്യം മറച്ച് വയ്ക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട് തന്നോട് പോയി കുളിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടതായും ബേക്കര്‍ പറയുന്നു. തന്റെ കൂടെ അയാളും കുളിമുറിയിലേക്ക് വരുമെന്ന് പറഞ്ഞു. ഇത് തനിക്ക് ഏറെ ഞെട്ടലുണ്ടാക്കി. പിന്നീട് ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചു.

2004ല്‍ അയാളുടെ പാരീഷില്‍ പരാതിപ്പെട്ടു. തന്നെ അയാള്‍ പീഡിപ്പിച്ചെന്ന് അയാളോട് പറഞ്ഞെങ്കിലും തനിക്ക് ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ബേക്കര്‍ ആവശ്യപ്പെട്ടു. അയാള്‍ അപ്രകാരം ചെയ്യുകയും ചെയ്തു. താന്‍ അങ്ങനെ ചെയ്തതായി ഓര്‍ക്കുന്നില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് ബൈബിളില്‍ തൊട്ട് സ്മിത്ത് പറഞ്ഞു.

ഭൂതകാലത്ത് തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകളില്‍ വേദനയുണ്ടെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രതികരിച്ചു. ഇപ്പോള്‍ പുരോഹിതര്‍ക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.