1938 ഫെബ്രുവരി 20, 82 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമായിരുന്നു കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസി ആദ്യമായി നിരത്തിലിറങ്ങുന്നത്. ഐക്യ കേരളം എന്ന ആശയത്തിന് മുൻപ് തിരുവിതാം കൂറിൽ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് പദ്ധതി സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിക്ക് അന്നത്തെ പേര് ട്രാവൻ കൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് എന്നായിരുന്നു.

സർക്കാർ വകയിലെ ബസ് സർവീസ് എന്നത് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു എന്നാണ് രേഖകൾ പറയുന്നത്. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർക്കായിരുന്നു പരിപാടിയുടെ ചുമതല. ഗതാഗതവകുപ്പിന്റെ സൂപ്രണ്ടായിരുന്നു സാൾട്ടർ‌. 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം. പിന്നാലെ മഹാരാജാവും ബന്ധുജനങ്ങളും യാതികരായി.

കോയമ്പത്തൂര്‍ അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാർ
സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയിരുന്നു എന്നും രേഖകൾ പറയുന്നു. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി.

പിന്നീട് രാജഭരണം ഇല്ലാതായി. 1950-ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിയമം നിലവിൽ വന്നു. കേരള സർക്കാർ 1965-ൽ കെ.എസ്.ആർ.ടി.സി. നിയമങ്ങൾ (സെക്ഷൻ 44) നിർമ്മിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ 1-നു ഒരു സ്വയംഭരണ സ്ഥാപനമാക്കി. കേരള സർക്കാരിന്റെ വിജ്ഞാ‍പന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ 1965 മാർച്ച് 15-നു സ്ഥാപിതമായി. ഇന്നത്തെ കെഎസ്ആർടിസിയുടെ രൂപത്തിലേക്കുള്ള പരിണാമം അവിടെ തുടങ്ങുന്നു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളരുകയായിരുന്നു.

പിന്നീട് പ്രതിസന്ധികളോട് പോരാടിയും തളർന്നും വളർ‌ന്നും കെഎസ്ആർടിസി മലയാളികളുടെ ജിവിതത്തിന്റെ ഭാഗയമായി. ഇന്ന് 82ാം ജൻമദിനത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയത് എന്ന് വിശേഷിപ്പിക്കാവുന്ന അപടകത്തിൽ പെട്ട് ചോരയൊലിച്ച് നിൽക്കുകയാണ്. 19 പേർക്കാണ് കോയമ്പരത്തൂരിന് സമീപം അവിനാശിയിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായത്. ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് തിരിച്ച് ബസ്സിൽ 48 യാത്രികരായിരുന്നു ഉണ്ടായിരുന്നത്. മരിച്ച 19 പേരിൽ കർണാടക സ്വദേശിയായ ഒരാളൊഴികെ എല്ലാവരും മലയാളികളുമാണ്. ഇതിൽ അഞ്ച് പേർ സ്ത്രീകളും.

കൊച്ചിയില്‍ നിന്ന് സേലത്തേക്കു പോയ എറണാകുളം റജിസ്ട്രേഷന്‍ ലോറിയുമായാണ് കൂട്ടിയിടിച്ചത്. ടൈലുകളുമായി ഇന്നലെ രാത്രിയാണ് ലോറി സേലത്തേക്ക് തിരിച്ചത്. മരിച്ചവരിൽ ഭുരിഭാഗവും ബസിന്റെ വലതുവശത്ത് ഇരുന്നവരാണ്. ഇടതുഭാഗത്ത് ഇരുന്നവര്‍ക്ക് നേരിയ പരുക്കളോടെ രക്ഷപ്പെട്ടു. ഡിവൈഡര്‍ തകര്‍ത്ത് മറുവശത്തുകൂടി പോയ ലോറി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. ലോറിയിൽ അമിതഭാരം കയറ്റിയിരുന്നു. ടയറുകൾ പൊട്ടിയ നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.