തിരുവനന്തപുരം: എകെജിയെ ബാലപീഡകനെന്ന് വിശേഷിപ്പിച്ച വി.ടി.ബല്‍റാമിനെ തള്ളി കോണ്‍ഗ്രസ് നേതൃത്വം. ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആദരവ് നേടിയയാളാണ് എകെജിയെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് ബല്‍റാമിന് മുന്നറിയിപ്പ് നല്‍കിയതായും ഹസന്‍ പറഞ്ഞു.

ബല്‍റാം ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. പരാമര്‍ശം അതിരു കടന്നതാണ്. ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. മറ്റു പാര്‍ട്ടി നേതാക്കളെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന രീതിക്ക് ചേരുന്നതല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും ബല്‍റാമിനെതിരെ രംഗത്തെത്തിയിരുന്നു.

എകെജിയെ അപമാനിച്ചത് വകതിരിവില്ലായ്മയും വിവരക്കേടുമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ബല്‍റാമിന്റെ അധിക്ഷേപത്തോട് പ്രതികരിച്ചത്. എ കെ ജിയെ അവഹേളിച്ച എം എല്‍ എ യെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പതാകയേന്തി നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ മഹാനായ ജനനായകനെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച എംഎല്‍എയ്ക്ക് കോണ്‍ഗ്രസിന്റെ ചരിത്രമോ എ കെ ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. ആ വകതിരിവില്ലായ്മയാണോ കോണ്‍ഗ്രസിന്റെ മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി നേതൃത്വമാണെന്നും പിണറായി പറഞ്ഞു.