സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച സംഭത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഒരാൾ നഴ്സ് ആണ്. പീഡനത്തിനിരയായ യുവതിക്ക് ബോധരഹിതയാവാനുളള ഇഞ്ചക്ഷൻ നൽകിയതിനാണ് നഴ്സിനെ അറസ്റ്റ് ചെയ്തത്. മീററ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ശ്വാസ തടസത്തെത്തുടർന്ന് മാർച്ച് 21 നാണ് യുവതി നഴ്സിങ് ഹോമിൽ അഡ്മിറ്റ് ആയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് നടത്തിയ പരിശോധനയിൽ ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്. അവിടെ വച്ച് നഴ്സ് യുവതിക്ക് മയങ്ങാനുളള ഇഞ്ചക്ഷൻ നൽകി. തുടർന്ന് മൂന്നുപേർ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ബോധം കിട്ടിയപ്പോൾ തന്റെ കിടക്കയിൽ വാർഡ് ബോയിയെ കണ്ട യുവതി സഹായത്തിനായി അലറി വിളിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവ് ഐസിയുവിൽ ഓടിയെത്തിയപ്പോഴേക്കും കുറ്റവാളികൾ ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. നിയാഷു (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവർക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു.