ലണ്ടന്‍: കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ട ഐഫോണ്‍ എക്‌സ് അമേരിക്കയില്‍ നിന്ന് കുറഞ്ഞ വിലക്ക് ലഭിക്കും. എന്നാല്‍ ഇപ്രകരാം അമേരിക്കയില്‍ നിന്ന് ഐഫോണ്‍ വാങ്ങി യുകെയില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എത്ര പേര്‍ക്ക് അറിയാം. യൂറോപ്പില്‍ ഐഫോണിന് വിലക്കൂടുതലാണ്. അതുകൊണ്ടാണ് ചിലര്‍ ട്രാന്‍സ്അറ്റ്‌ലാന്റിക് വിമാനങ്ങള്‍ കയറി ഇവ വാങ്ങാന്‍ അമേരിക്കയിലേക്ക് പറക്കുന്നത്. വിമാനയാത്രക്കുള്ള നിരക്കു കൂടി പരിഗണിച്ചാലും ഐഫോണിന്റെ വിലയില്‍ കാര്യമായ ലാഭം ലഭിക്കും. എന്നാല്‍ അന്താരാഷ്ട്ര ഇലക്ട്രോണിക്‌സ് കള്ളക്കടത്തുകാരന്‍ എന്ന പദവിയും ഇതിനൊപ്പം നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ് വാസ്തവം.

256 ജിബി ഐഫോണ്‍ എക്‌സിന് യുകെയില്‍ 1149 പൗണ്ടാണ് വില. യൂറോസോണില്‍ ഇതിന് 1319 യൂറോ നല്‍കണം (1186 പൗണ്ട്). എന്നാല്‍ അമേരിക്കയില്‍ ഇതിന് 869.33 പൗണ്ടിന് തുല്യമായ 1149 ഡോളര്‍ മാത്രമാണ് വില. 280 പൗണ്ടിന്റെ ലാഭം! ഐസ്‌ലാന്‍ഡിലെ വൗഎയര്‍ ഗാറ്റ്വിക്ക്-ന്യൂയോര്‍ക്ക് റൂട്ടില്‍ റിട്ടേണ്‍ ടിക്കറ്റിന് ഈടാക്കുന്നത് 278 പൗണ്ട് മാത്രമാണ് എന്നറിയുമ്പോളാണ് ഇതിലെ ലാഭം മനസിലാകുക. അതായത് ഐഫോണ്‍ എക്‌സ് വാങ്ങുകയും ചെയ്യാം അതില്‍ ലഭിക്കുന്ന ലാഭത്തിന് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുകയുമാകാം.

യൂറോപ്പില്‍ വാറ്റ് കൂടി ഉള്‍പ്പെടുത്തിയാണ് വിലയീടാക്കുന്നത്. എന്നാല്‍ അമേരിക്കയില്‍ സെയില്‍സ് ടാക്‌സ് വളരെ കുറവുമാണ്. ന്യൂയോര്‍ക്കില്‍ 8.75 ശതമാനം മാത്രമാണ് സെയില്‍സ് ടാക്‌സ്. എന്നാല്‍ ഈ വിധത്തില്‍ വാങ്ങുന്ന ഐഫോണ്‍ യുകെയില്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് എച്ച്എംആര്‍സി വ്യക്തമാക്കുന്നു. 390 പൗണ്ട് വരെ മൂല്യമുള്ള വസ്തുക്കള്‍ യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് സൗജന്യമായി കൊണ്ടുവരാം. അതിനു മേല്‍ മൂല്യമുള്ളവയ്ക്ക് ഇറക്കുമതിച്ചുങ്കവും നികുതികളും നല്‍കണമെന്നാണ് ചട്ടം. വ്യക്തിഗത ഉപയോഗത്തിനുള്ളതെന്നത് പോലും ഇതില്‍ ന്യായീകരണമാകില്ല. കസ്റ്റം്‌സ് പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ നിങ്ങളെ കള്ളക്കടത്തുകാരനായി പരിഗണിച്ചായിരിക്കും വിചാരണ ചെയ്യുക.