ലണ്ടന്‍: യു.കെയിലെ ഫാമിലി ഡോക്ടര്‍മാരുടെ വര്‍ദ്ധിച്ചു വരുന്ന ജോലി ഭാരം കുറയ്ക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരാനൊരുങ്ങി എന്‍.എച്ച്.എസ്. സമീപകാലത്ത് ജി.പിമാരുടെ എണ്ണത്തിലുണ്ടായ കുറവ് ഡോക്ടര്‍മാരുടെ ജോലിഭാരം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മിക്കവരും അധിക സമയം ജോലിയെടുക്കുന്നവരാണെന്നും ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍.എച്ച്.എസ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പത്ത് മുതല്‍ പതിനഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളാക്കി രോഗികളെ പരിശോധിക്കാനുള്ള നിര്‍ദേശമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

എന്‍.എച്ച്.എസ് പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളോടപ്പം ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് എന്‍.എച്ച്.എസ് പത്ത് വര്‍ഷത്തെ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പുതിയ നീക്കത്തെ ജി.പിമാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ജോലിഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. ലണ്ടന്‍, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ സംബന്ധിച്ച പൈലറ്റ് സ്റ്റഡി നടന്നു കഴിഞ്ഞു. സമാന രോഗാവസ്ഥയുള്ള പത്ത് മുതല്‍ പതിനഞ്ച് വരെ രോഗികളെയാണ് ഗ്രൂപ്പുകളാക്കി തിരിച്ച് പരിശോധിച്ചത്.

സമാന നിര്‍ദേശങ്ങള്‍ നിരവധി പേര്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കേണ്ട അവസ്ഥ ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ സമയത്തുണ്ടാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ തികച്ചും ക്രിയാത്മകവും ഫലപ്രദവുമാണെന്ന് കഴിഞ്ഞ ദിവസം റോയല്‍ കോളേജ് ഓഫ് ജി.പി ആന്യുല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കി. അതേസമയം പുതിയ നീക്കം മിക്ക രോഗികളിലും എതിര്‍ത്തു. പത്ത് മുതല്‍ പതിനഞ്ച് വരെ അപരിചതരായ ആളുകള്‍ക്കിടയില്‍ ഇരുന്ന് തങ്ങളുടെ രോഗാവസ്ഥ വിവരിക്കുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊണ്ണത്തടി, ഡയബെറ്റിസ്, ഇറക്ടൈല്‍ ഡിസ്ഫങ്ഷന്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഗ്രൂപ്പ് കണ്‍സള്‍ട്ടേഷന്‍ ഗുണം ചെയ്യുമെന്ന് നിരീക്ഷകര്‍ പറയുന്നു.