ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. കര്‍മസമിതി കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ കര്‍മസമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. തൃശൂരില്‍ കടകള്‍ തുറക്കാനെത്തിയവരെ കര്‍മസമിതി തടഞ്ഞു. സ്വരാജ് റൗണ്ടിന് സമീപം ഏറെ നേരം സംഘര്‍ഷം നീണ്ടു. കണ്ണൂര്‍ തലശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ ബോംബെറിഞ്ഞു.

പാലക്കാട്ട് വിക്ടോറിയ കോളജിനുസമീപം കര്‍മസമിതിയുടെ മാര്‍ച്ച് എത്തിയപ്പോള്‍ കല്ലേറുണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുണ്ടായിരുന്ന സിപിഎം– ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും കര്‍മസമിതി പ്രവര്‍ത്തകരും പരസ്പരം കല്ലേറിഞ്ഞു. മാധ്യമപ്രവര്‍ത്തര്‍ അടക്കമുളളവര്‍ക്ക് പരുക്കേറ്റു. ഒറ്റപ്പാലത്ത് പൊലീസും കര്‍മസമിതി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തകര്‍ത്തു. അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

പൊന്നാനിയിലും പെരുമ്പാവൂരിലും കര്‍മസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറം വാഴയൂര്‍ കാരാട് ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ എസ്.ഐയ്ക്കും എ.എസ്.ഐക്കും പരുക്കേറ്റു. കായംകുളത്തും കര്‍മസമിതിയുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

കോഴിക്കോട് രാവിലെ റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില്‍ കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി. ആറു പേർക്ക് പരുക്കേറ്റു. റാന്നി താലൂക്കാശുപത്രിയിലേക്ക് ജീവനക്കാരുമായി വന്ന ആംബുലന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് കാറ്റഴിച്ചുവിട്ടു. കണ്ണൂർ നഗരത്തിൽ നിർത്തിയിട്ടിരുന്ന സേവാഭാരതിയുടെ ആംബുലൻസിന് നേരെ അക്രമo. ഡ്രൈവറുടെ വീടിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിന്റെ ചില്ലുകൾ ബൈക്കിലെത്തിലെ രണ്ടുപേർ അടിച്ച് തകർത്തു.

കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. ഇന്നലെയും ഇന്നുമായി കെ.എസ്.ആര്‍.ടി.സിയുടെ 79 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. പത്തനംതിട്ട ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി പമ്പ സര്‍വീസ് മാത്രം നടത്തുന്നുണ്ട്. കണ്ണൂരില്‍ അക്രമം നടത്തിയ ആറുപേര്‍ അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില്‍ പ്രതിഷേധക്കാര്‍ സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.