തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍. ശ്രീലേഖ ഐപിഎസ്. ശ്രീലേഖയ്‌ക്കെതിരായ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിടാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ടോമിന്‍ തച്ചങ്കരിയാണെന്നും, കഴിഞ്ഞ 29 വര്‍ഷമായി തച്ചങ്കരി തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്നും ഇനി തനിക്ക് മോചനം വേണമെന്നും ശ്രീലേഖ ഐപിഎസ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ശ്രീലേഖ തച്ചങ്കരിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
സ്‌കൂള്‍ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന ശ്രീലേഖ ഐപിഎസിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. താന്‍ നേരിട്ടു പങ്കാളിയല്ലാതിരുന്ന തന്നെ 2015ല്‍ പരാതിക്കാരന്‍ കേസില്‍ ഉള്‍പ്പെടുത്തി കോടതിയെ സമീപിച്ചതിനു പിന്നില്‍ ടോമിന്‍ തച്ചങ്കരിയെന്നാണ് ശ്രീലേഖ ആരോപിക്കുന്നു. 1987ലെ ഐപിഎസ് ട്രയിനിങ് കാലഘട്ടം മുതല്‍ ടോമിന്‍ തച്ചങ്കരി തന്നെ വേട്ടയാടുകയാണെന്നും ശ്രീലേഖ പറയുന്നു.