ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരന്‍ കിം ജോംഗ് നാമിന്റെ മരണത്തിന് കാരണമായ വിഎക്‌സ് തങ്ങളുടെ ലാബില്‍ തന്നെ പരീക്ഷിച്ചതാണെന്ന് കൊറിയന്‍ പ്രതിരോധമന്ത്രാലയം.മരുന്ന് അനേകം മൃഗങ്ങളില്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നും പരീക്ഷണത്തിന്റെ ഭാഗമായി അനേകം ഗിനിപ്പന്നികളെ ഈ മരുന്ന് പൂശി കൊലപ്പെടുത്തിയെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മനുഷ്യനില്‍ പരിശോധന നടത്താന്‍ വേണ്ടി നാമിനെ സാമ്പിളാക്കി മാറ്റിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

മാസങ്ങള്‍ക്ക് മുമ്പാണ് മലേഷ്യന്‍ വിമാനത്താവളത്തില്‍ വെച്ച് രണ്ടു യുവതികള്‍ കിം ജോംഗ് നാമിന്റെ മുഖത്ത് മാരകായുധം ലേപനം ചെയ്യുകയും ഉടന്‍ തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തത്. ലോകത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ അര്‍ദ്ധ സഹോദരനും ക്രൂരതയുടെ പര്യായവുമായ കിം ജോംഗ് ഉന്‍ ആണെന്ന് സംശയവും പുറത്തുവന്നിരുന്നു. ഈ മരുന്ന് തങ്ങള്‍ തന്നെ വികസിപ്പിച്ചെടുത്തതാണെന്ന് കൊറിയ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈ മരുന്നു പരീക്ഷണത്തിന് കിം നാം അറിയാതെ തെരഞ്ഞെടുക്കപ്പെട്ടതാണെന്ന സംശയവും ബലപ്പെട്ടു.

ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മാരകമായ രാസായുധമാണ് വിഎക്‌സ് എന്നും സാലിസ്ബറിക്ക് സമീപത്തെ പോര്‍ട്ടണ്‍ ഡൗണിലെ ലാബില്‍ ഇതിനായി അനേകം മൃഗങ്ങളെ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നെന്നും വടക്കന്‍ കൊറിയയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിന്റെ ഫലം സംബന്ധിച്ച പരീക്ഷണത്തിന്റെ ഭാഗമായി 54 ഗിനിപ്പന്നികളെയാണ് കൊലപ്പെടുത്തിയത്. കൂട്ടക്കുരുതിക്കുള്ള ഉപകരണങ്ങളിലാണ് യുഎന്‍ ഇതിനെ ഉള്‍പ്പെടുത്തിയത്. 2015 ല്‍ തന്നെ 29 ഗിനിപ്പന്നികളെ പരീക്ഷണം നടത്തി. 2016 ല്‍ മറ്റൊരു 25 എണ്ണത്തിനെയും കൊന്നു. ഗുണനിലവാര പരിശോധനയില്‍ തന്നെ 12 എണ്ണവും ഇത് ജീവജാലങ്ങളില്‍ എന്ത് വ്യതിയാനമാണ് സൃഷ്ടിക്കുന്നതെന്നും എങ്ങിനെ പ്രവര്‍ത്തിക്കുമെന്നും അറിയാനുള്ള പഠനങ്ങളിലാണ് മറ്റുള്ളവ കൊല്ലപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൃഗങ്ങളില്‍ ആദ്യം രാസായുധം പ്രയോഗിക്കും. പിന്നീട് ഇവയില്‍ ചത്തവയെ എടുത്ത് അവയുടെ രക്തം ടിഷ്യൂ സാമ്പിളുകള്‍ എന്നിവ വേറെ പരിശോധന നടത്തി ശാരീരിക വ്യതിയാനങ്ങള്‍ നിരീക്ഷിച്ചു. ഈ വര്‍ഷം ആദ്യം ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വടക്കന്‍ കൊറിയയിലേക്ക് പോകാന്‍ കാത്തിരുന്ന കിം ജോംഗ് നാമില്‍ പരീക്ഷിച്ചതോടെയാണ് ഈ ആയുധം ലോകത്തിന്റെ ശ്രദ്ധയില്‍ വന്നത്. രണ്ടു സ്ത്രീകളായ കൊലപാതകികള്‍ അടുത്തേക്ക് വന്ന് നാമിന്റെ മുഖത്ത് രാസായുധം പ്രയോഗിക്കുകയായിരുന്നു. ലേപനത്തിന്റെ രൂപത്തിലേക്ക് ഇത് വികസിപ്പിച്ച് എടുത്തത് രാജ്യാന്തര പരീക്ഷണശാലയില്‍ വെച്ചാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ലേപനം ചെയ്യപ്പെടുന്നയാളുടെ ഞരമ്പുകളെ തളര്‍ത്തുകയും അവയുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നതാണ് ഈ രാസായുധത്തിന്റെ രീതി. ശരീരം മുഴുവന്‍ വലിഞ്ഞു മുറുകുകയും ശ്വാസം കഴിക്കാന്‍ പോലും വയ്യാതാകുകയും ചെയ്യും.

ഒരാളെ കൊല്ലാന്‍ മരുന്നിന്റെ വെറും 10 മില്ലി മതിയാകും. 15 മിനിറ്റ് കൊണ്ട് എല്ലാം കഴിയും. ക്വാലലമ്പൂര്‍ വിമാനത്താവളത്തില ഇരിക്കുമ്പോള്‍ രണ്ടു സ്ത്രീകള്‍ അടുത്തെത്തി കിം നാമിന്റെ മുഖത്ത് രാസായുധം തേയ്ക്കുകയും ഏതാനും മിനിറ്റിനുള്ളില്‍ അദ്ദേഹം മരണമടയുകയും ആയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു സുന്ദരികള്‍ക്ക് വധശിക്ഷ നല്‍കുമെന്നാണ് മലേഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.